അഭയ കൊലക്കേസ്; ദൈവ ശിക്ഷയെന്ന് വര്‍ഗീസ് പി തോമസ്

കൊച്ചി: അഭയ കൊലക്കേസ് വിധി ദൈവ ശിക്ഷയെന്ന് സിബിഐ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ വര്‍ഗീസ് പി. തോമസ്. കുറ്റവാളികള്‍ക്ക് അനുയോജ്യമായ ശിക്ഷ ലഭിച്ചു. വിധിയില്‍ വിയോജിപ്പോ ശിക്ഷ കുറഞ്ഞുപോയെന്ന തോന്നലോ ഇല്ല. ജോസ് പൂതൃക്കയിലിനും ഇതേ ശിക്ഷ തന്നെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അഭയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്. ഒന്നാം പ്രതി ഫാ. തോമസ് എം. കോട്ടൂരിന് ഐപിസി 302, 201 വകുപ്പുകള്‍ അനുസരിച്ചാണ് ശിക്ഷ. തെളിവ് നശിപ്പിക്കല്‍, കൊലപാതകം അടക്കമുള്ള കുറ്റങ്ങള്‍ക്കാണ് ശിക്ഷ. സിസ്റ്റര്‍ സെഫിക്കും ജീവപര്യന്തവും അഞ്ച് ലക്ഷം രൂപയുമാണ് ശിക്ഷ. ഐപിസി 201 വകുപ്പ് പ്രകാരം തെളിവ് നശിപ്പിച്ചതിന് ഏഴ് വര്‍ഷം തടവും ഇരുവര്‍ക്കും വിധിച്ചിട്ടുണ്ട്.

Top