മുത്തലാഖ് ബില്ലിന് ശേഷം എല്ലാ മുസ്ലീം സ്ത്രീകളുടെയും പിന്തുണ ബിജെപിക്കുണ്ടെന്ന് അബ്ദുൽ വഹാബ്

ദില്ലി: മുത്തലാഖ് ബില്ലിന് ശേഷം എല്ലാ മുസ്ലീം സ്ത്രീകളുടെയും പിന്തുണ ബിജെപിക്കുണ്ടെന്ന് പിവി അബ്ദുൽ വഹാബ് എംപി. രാജ്യസഭയിൽ വനിതാ സംവരണ ബില്ലിൽ സംസാരിക്കുമ്പോഴാണ് മുത്തലാഖ് വിഷയത്തിലെ പരാമർശമുണ്ടായത്. മുത്തലാഖ് ബില്ലിന് ശേഷം എല്ലാ മുസ്ലീം സ്ത്രീകളുടെയും പിന്തുണ ബിജെപിക്കുണ്ട്. വെറും ന്യൂനപക്ഷങ്ങളായി മുസ്ലീങ്ങളെ കാണരുതെന്നും വഹാബ് എംപി പറഞ്ഞു. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ പരാതിയും എംപി രാജ്യസഭയിൽ ഉന്നയിച്ചു. ജാതി വ്യവസ്ഥക്കെതിരെ ദേവസ്വം മന്ത്രിക്ക് പ്രതികരിക്കേണ്ടി വന്നു. കേരളത്തിൽ പോലും ഇതാണ് സ്ഥിതിയെന്നും വഹാബ് എംപി പറഞ്ഞു.

അതേസമയം, ഭരണപ്രതിപക്ഷ അംഗങ്ങള്‍ ഒരു പോലെ പിന്തുണക്കുന്ന സാഹചര്യത്തില്‍ രാജ്യസഭയിലും ബില്ല് പാസാകും. സെന്‍സെസ്, മണ്ഡല പുനര്‍ നിര്‍ണ്ണയ നടപടികള്‍ പൂര്‍ത്തിയായാലേ നിയമം നടപ്പാക്കാനാകൂ. വരുന്ന ലോക് സഭ തെരഞടുപ്പിന് ശേഷമേ ഈ നടപടികള്‍ തുടങ്ങൂയെന്ന് അമിത്ഷാ വ്യക്തമാക്കിയതോടെ വനിത സംവരണം 2024ലുണ്ടാകില്ലെന്ന് സ്ഥിരീകരണമായി. വനിത സംവരണത്തിനുള്ളില്‍ പിന്നാക്ക ന്യൂനപക്ഷങ്ങള്‍ക്ക് സംവരണ വേണമെന്ന ആവശ്യം ബില്ലിന്മേല്‍ ലോക് സഭയില്‍ നടന്ന ചര്‍ച്ചയില്‍ പ്രതിപക്ഷം ഉന്നയിച്ചിട്ടുണ്ട്. ഒബിസി വിഭാഗങ്ങളെ സര്‍ക്കാര്‍ അവഗണിച്ചുവെന്ന പ്രതിപക്ഷ ആക്ഷേപത്തെ ഒബിസിക്കാരനായ പ്രധാനമന്ത്രിയെയാണ് ബിജെപി രാജ്യത്തിന് നല്‍കിയിരിക്കുന്നതെന്ന മറുപടിയിലൂടെ നേരിടുകയും ചെയ്തു.

Top