ലഷ്‌കര്‍ ബന്ധം സംശയിച്ച് കസ്റ്റഡിയിലെടുത്ത അബ്ദുല്‍ ഖാദര്‍ റഹീമിനെ വിട്ടയച്ചു

കൊച്ചി : ലഷ്‌കര്‍ ബന്ധം സംശയിച്ച് കസ്റ്റഡിയിലെടുത്ത കൊടുങ്ങല്ലൂര്‍ സ്വദേശിയായ അബ്ദുല്‍ ഖാദര്‍ റഹീമിനെ വിട്ടയച്ചു. പൊലീസും കേന്ദ്ര ഏജന്‍സികളും ഒരു ദിവസം മുഴുവന്‍ ചോദ്യംചെയ്ത ശേഷമാണ് ഇയാളെ വിട്ടയച്ചത്. സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് അറിയിച്ചു. റഹീമിനെ എറണാകുളം ജില്ലാ കോടതി സമുച്ചയത്തില്‍ നിന്നും ശനിയാഴ്ചയാണ് കസ്റ്റഡിയിലെടുത്തത്.

ശ്രീലങ്ക വഴി ലഷ്‌കറെ തയിബ ഭീകരര്‍ നുഴഞ്ഞു കയറിയെന്ന ഭീതിയെ തുടര്‍ന്നു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പരിശോധന കര്‍ശനമാക്കിയിരുന്നു. റഹീമിനെ കുറിച്ചു പൊലീസിനു ലഭിച്ച രഹസ്യവിവരങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍ഐഎ) പരിശോധിച്ചു. വിദേശത്തു പെണ്‍വാണിഭ സംഘത്തിന്റെ പിടിയിലായിരുന്ന യുവതിയെ രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചതിന്റെ പ്രതികാരം തീര്‍ക്കാന്‍ പെണ്‍വാണിഭ മാഫിയ തന്നെ ഭീകരനായി ചിത്രീകരിച്ചു പൊലീസിനെ തെറ്റിദ്ധരിപ്പിച്ചെന്നാണു റഹീമിന്റെ നിലപാട്.

തമിഴ്‌നാടു പൊലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കേരള പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം കഴിഞ്ഞ ദിവസം റഹീമിന്റെ കൊടുങ്ങല്ലൂരിലെ വീടും പരിസരവും നിരീക്ഷിച്ചിരുന്നു. ദീര്‍ഘകാലം വിദേശത്തായിരുന്ന റഹീം മടങ്ങിയെത്തി ആലുവയില്‍ ഓട്ടമൊബീല്‍ വര്‍ക്ഷോപ്പ് നടത്തുന്നതിനിടയില്‍ ഒരു മാസം മുന്‍പാണു ബഹ്‌റൈനിലേക്കു പോയത്.

ഇതിനിടെ തമിഴ്നാട്ടിലേക്ക് നുഴഞ്ഞുകയറിയ ലഷ്‌കര്‍ ഭീകരര്‍ക്ക് സഹായം നല്‍കിയ എട്ടുപേരെ തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ടുപേര്‍ കോയമ്പത്തൂരില്‍ നിന്നും ആറുപേരെ തിരുവാരൂരിലെ മുത്തുപ്പേട്ടയില്‍ നിന്നുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

Top