ലിബിയന്‍ സംഘര്‍ഷം; സൈനിക നീക്കത്തിന് ഒരുങ്ങി ഈജിപ്ത്

കൈറോ: രാജ്യത്തിന് അകത്തും പുറത്തുമായുള്ള ഏത് സൈനിക നീക്കത്തിനും തയാറെടുക്കാന്‍ നിര്‍ദേശം നല്‍കി ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് സീസി. അയല്‍രാജ്യമായ ലിബിയയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഒരുക്കം നടത്താന്‍ സൈനിക വിഭാഗങ്ങള്‍ക്ക് സീസി നിര്‍ദേശം നല്‍കിയത്.

ലിബിയയുമായി 1200 കിലോമീറ്റര്‍ പടിഞ്ഞാറന്‍ അതിര്‍ത്തി പങ്കിടുന്ന ഈജിപ്തിലെ വ്യോമതാവളത്തില്‍ സന്ദര്‍ശനം നടത്തവെയാണ് അബ്ദുല്‍ ഫത്താഹ് സീസി ഇക്കാര്യം വ്യക്തമാക്കിയത്. പറന്നുയരുന്ന യുദ്ധവിമാനങ്ങളും ഹെലികോപ്ടറുകളും സീസി നിരീക്ഷിക്കുന്നതിന്റെ ദൃശ്യങ്ങളും ദേശീയ ടെലിവിഷന്‍ ശനിയാഴ്ച സംപ്രേക്ഷണം ചെയ്തിരുന്നു.

ലിബിയയില്‍ യു.എന്‍ പിന്തുണയുള്ള ഭരണകൂടവും കിഴക്കന്‍ ലിബിയ ആസ്ഥാനമായുള്ള ഖലീഫ ഹഫ്തറിന്റെ ലിബിയന്‍ നാഷനല്‍ ആര്‍മിയുമായുള്ള (എല്‍.എന്‍.എ) ഏറ്റുമുട്ടല്‍ തുടരുന്ന സാഹചര്യത്തിലാണ് സീസിയുെട പുതിയ തീരുമാനം.

ഹഫ്തറിന്റെ ലിബിയന്‍ നാഷനല്‍ ആര്‍മിയെ ഈജിപ്ത്, റഷ്യ, യു.എ.ഇ എന്നീ രാജ്യങ്ങള്‍ പിന്തുണക്കുന്നുണ്ട്. യു.എന്‍ പിന്തുണയുള്ള ഭരണകൂടത്തിനാണ് തുര്‍ക്കിയുടെ പിന്തുണ. തുര്‍ക്കിയുടെ പിന്തുണയില്‍ 14 മാസത്തിന് ശേഷം ഹഫ്തറിന്റെ ലിബിയന്‍ നാഷനല്‍ ആര്‍മിയില്‍ നിന്ന് തലസ്ഥാനമായ ട്രിപോളി ലിബിയന്‍ ഭരണകൂടം തിരിച്ചുപിടിച്ചിരുന്നു.

Top