വളര്‍ത്തുനായയെ ഉപേക്ഷിച്ചാല്‍ ഉടമസ്ഥന്‍ പെടും; വിവരങ്ങള്‍ ചിപ്പില്‍ ഘടിപ്പിക്കും

തിരുവനന്തപുരം: വളര്‍ത്തുനായകളെ ഇനി വഴിയില്‍ ഉപേക്ഷിച്ചാല്‍ ഉടമസ്ഥന് പിടിവീഴും. ഉടമസ്ഥന്റെ വിശദവിവരങ്ങള്‍ അടങ്ങിയ ചിപ്പ് നായയില്‍ ഘടിപ്പിക്കുന്ന സംവിധാനമാണ് സംസ്ഥാനത്ത് പ്രാവര്‍ത്തികമാകാന്‍ പോകുന്നത്.

ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ രൂപകല്‍പന ചെയ്യുന്ന സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുക. സോഫ്റ്റ്‌വെയറിന്റെ നിര്‍മ്മാണം അവസാനഘട്ടത്തിലാണ്. കോഴിക്കോട്, കൊല്ലം, തിരുവനന്തപുരം കോര്‍പറേഷനുകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുക. നായകളുടെ കഴുത്തിന്റെ പിന്‍ഭാഗത്ത് ഘടിപ്പിക്കുന്ന ചിപ്പിലെ ബാര്‍കോഡ് സ്‌കാന്‍ ചെയ്താല്‍ ഉടമസ്ഥന്റെ മുഴുവന്‍ വിവരങ്ങളും അറിയാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും.

വന്‍ വിപണിയുള്ള വളര്‍ത്തുനായകളെ വാങ്ങി പിന്നീട് പ്രായമാകുമ്പോള്‍ അവയെ തെരുവുകളില്‍ ഉപേക്ഷിക്കുന്ന പ്രവണത കൂടിവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിയുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. വെറ്ററിനറി ഡോക്ടര്‍മാരുടെ നേതൃത്വത്തിലായിരിക്കും ചിപ്പ് ഘടിപ്പിക്കുക. കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കള്‍ക്ക് 500 രൂപയും വില്‍പന നടത്തുന്ന ബ്രീഡര്‍ നായ്ക്കള്‍ക്ക് 1000 രൂപയുമാണ് ഇതിനായി ഫീസ് ഈടാക്കുക.

Top