സ്മാര്‍ട്ട് ഫോണുകളില്‍ ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമാക്കിയേക്കാം !

ന്ത്യയില്‍ വില്‍ക്കുന്ന എല്ലാ സ്മാര്‍ട്ട് ഫോണുകളിലും ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ലോക്ക്ഡൗണിന് ശേഷം വിപണിയിലെത്തുന്ന എല്ലാ ഫോണുകളിലും ആരോഗ്യസേതു ആപ്ലിക്കേഷന്‍ മുന്‍കൂര്‍-ഇന്‍സ്റ്റാള്‍ ചെയ്യുന്നത് നിര്‍ബന്ധമാക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഒപ്പം ഫോണുകള്‍ വാങ്ങുന്നവര്‍ ഫോണുകള്‍ ഉപയോഗിച്ച് തുടങ്ങുന്നതിന് മുമ്പ് തന്നെ ആരോഗ്യസേതു ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുന്നതും നിര്‍ബന്ധമാക്കും. ഇതുമായി ബന്ധപ്പെട്ട് സ്മാര്‍ട്ട് ഫോണ്‍ കമ്പനികളുമായി ആശയ വിനിമയം നടത്തുന്നതിന് പ്രത്യേക സമിതിയെ നിയോഗിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ആരോഗ്യ സേതു ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാതെ പുതിയ ഫോണ്‍ ഉപയോഗിക്കാനാകില്ലെന്ന് ചുരുക്കം.

ഇതുവഴി ആരോഗ്യ സേതു ആപ്ലിക്കേഷന്‍ ഫോണുകളിലെ ഇന്‍ബില്‍റ്റ് ഫീച്ചര്‍ ആയി മാറും. പുതിയ ഫോണ്‍ ആദ്യമായി തുറക്കുമ്പോള്‍ ചെയ്യേണ്ട ക്രമീകരണങ്ങള്‍ക്കൊപ്പം തന്നെ ആരോഗ്യ സേതു ആപ്ലിക്കേഷനിലും രജിസ്റ്റര്‍ ചെയ്യേണ്ടി വരും.ഇതിനോടകം 7.5 കോടിയാളുകളാണ് ആരോഗ്യ സേതു ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ തന്നെ അഞ്ച് കോടിയിലധികം പേരാണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്.

കോവിഡ്-19 പ്രതിരോധത്തിനായി കേന്ദ്ര സര്‍ക്കാര്‍ വികസിപ്പിച്ചെടുത്ത ,മൊബൈല്‍ ആപ്ലിക്കേഷനാണ് ആരോഗ്യസേതു. ഏപ്രില്‍ 14 ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്രമോദി ആരോഗ്യസേതു ആപ്പ് എല്ലാവരും ഡൗണ്‍ലോഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. അടിയന്തിര ആരോഗ്യ സേവനങ്ങള്‍ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോവിഡ്-19 ട്രാക്കിങ് ആപ്ലിക്കേഷനായ ആരോഗ്യ സേതു കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്. ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ് ഫോമുകളിലാണ് ഈ ആപ്പ് ലഭ്യമാകുന്നത്.

ഇലക്ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍ വികസിപ്പിച്ചെടുത്ത ഈ ആപ്ലിക്കേഷന്‍ രോഗവ്യാപനം സംബന്ധിച്ച് ജനങ്ങള്‍ക്ക് വേണ്ട നിര്‍ദേശങ്ങളും മുന്നറിയിപ്പുകളുമാണ് നല്‍കുന്നത്.

ആരോഗ്യ സേതു എന്നാല്‍ ‘ആരോഗ്യത്തിന്റെ ഒരു പാലം’ എന്നാണ് അര്‍ത്ഥം. ഉപയോക്താക്കള്‍ക്ക് കോവിഡ് ബാധയുണ്ടോ എന്ന് തിരിച്ചറിയാനും ഈ ആപ്പ് സഹായിക്കും.അവര്‍ അറിയാതെ പോലും ഒരു കോവിഡ്-19 ബാധിച്ച വ്യക്തിയുമായി ബന്ധപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാനുമാവും. ആരോഗ്യ സേതു പ്രവര്‍ത്തിപ്പിക്കാന്‍ സര്‍ക്കാരിന്റെ കൈവശമുള്ള രോഗബാധിതരുടെ ഡേറ്റാബേസും ഉപയോഗിക്കുന്നുണ്ട്.

കോവിഡ്-19 ട്രാക്കര്‍ ആപ്ലിക്കേഷന്‍ നിലവില്‍ ഹിന്ദി, ഇംഗ്ലിഷ് ഉള്‍പ്പെടെ 11 ഭാഷകളെയാണ് പിന്തുണയ്ക്കുന്നത്. ആപ്പ് ശരിയായ രീതിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ ബ്ലൂടുത്ത്, ജിപിഎസ് എന്നിവ ആവശ്യമാണ്. മൊബൈല്‍ നമ്പറില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ഈ ആപ്പ് ഉപയോഗിക്കാവുന്നതാണ്. ലൊക്കേഷന്‍ അടിസ്ഥാനമാക്കി ഉപയോക്താക്കള്‍ സുരക്ഷിത സ്ഥാനത്താണോയെന്നും മനസിലാക്കാന്‍ സാധിക്കുന്നതാണ്.

ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ തത്സമയ ട്വീറ്റുകളും കാണാന്‍ കഴിയും. അറിഞ്ഞോ അറിയാതെയോ അടുത്തിടപഴകിയവരില്‍ ആര്‍ക്കെങ്കിലും കോവിഡ് 19 സ്ഥിരീകരിക്കപ്പെട്ടാല്‍ ഉടന്‍ തന്നെ ആപ്പ് വഴി മുന്നറിയിപ്പ് ലഭിക്കും. മാത്രവുമല്ല, എങ്ങനെ സ്വയം സമ്പര്‍ക്കവിലക്കില്‍ കഴിയണമെന്നും രോഗലക്ഷണമുണ്ടെങ്കില്‍ സ്വീകരിക്കേണ്ട നടപടികളും ആപ്പ് വിശദീകരിക്കും.
കോവിന്‍ -20 ന്റെ അവസാന പതിപ്പാണ് ആരോഗ്യ സേതു.സ്വകാര്യതയ്ക്ക് സംരക്ഷണം നല്‍കിത്തന്നെയാണ് ആപ്പ് നിര്‍മിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

Top