മിനിറ്റ് വെച്ച്‌ നിലപാടും പാര്‍ട്ടിയും മാറാന്‍ ഞാൻ സംഘിയല്ല: മറുപടിയുമായി ആരിഫ്

കൊച്ചി: മുസ്‌ലിം ലീഗിലേക്ക് പോകുന്നുവെന്ന പ്രചാരണത്തിനെതിരെ സി.പി.എം എം.പി എ.എം ആരിഫ്. ബി.ജെ.പി മുഖപത്രം ജന്മഭൂമിയുടെ പേരെടുത്ത് പറഞ്ഞാണ് ആരിഫിന്‍റെ മറുപടി.

മിനിറ്റ് വെച്ച്‌ നിലപാടും പാര്‍ട്ടിയും മാറാന്‍ തന്നെ നയിക്കുന്നത്, മാപ്പെഴുതിക്കൊടുത്ത് സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുത്ത ഭീരുക്കളല്ലെന്നും സാമ്രാജ്യത്വത്തിന്റെയും കൊടിയ ദുഷ്പ്രഭുത്വത്തിന്റെയും വെടിയുണ്ടകളെ നെഞ്ചുവിരിച്ചു നേരിട്ട പുന്നപ്ര-വയലാര്‍ ധീര സഖാക്കളാണെന്നും ആരിഫ് ഫേസ് ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

ഫേസ്ബുക്കിന്റെ പൂര്‍ണരൂപം:

ആര്‍.എസ്.എസിനെ നിരവധി വിഷയങ്ങളില്‍ തുറന്നു കാണിച്ചു എതിര്‍ത്ത് കൊണ്ട് പാര്‍ലമെന്‍റില്‍ ഉള്‍പ്പടെ നിലപാടുകള്‍ എടുക്കുന്നത് ജന്മഭൂമിക്ക് ദഹിക്കുന്നില്ലെന്നും അതുകൊണ്ടാണ് ഇത്തരം വ്യാജ വാര്‍ത്തകള്‍ ഉയര്‍ത്തികൊണ്ട് വരുന്നതെന്നും ആരിഫ് പറയുന്നു.

മതേതര രാജ്യത്തിന് കളങ്കം ഉണ്ടാക്കുവാന്‍ തക്ക നിയമവുമായി ഇറങ്ങി തിരിച്ച ബി.ജെ.പി സര്‍ക്കാരിന് എതിരെ നിലപാട് എടുക്കുന്ന പാര്‍ട്ടിയുടെ അംഗമാണ് താന്‍. ഈ വിഷയത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കു എതിരെയുള്ള സംഘപരിവാര്‍ ഗൂഢനയത്തിന് എതിരെ പാര്‍ലമെന്റിലും പുറത്തും നിലപാട് എടുക്കുന്നത് അടിച്ചമര്‍ത്തപ്പെടുന്നവന്റെ ഒപ്പം നില്‍ക്കുക എന്നതിന്റെ ഭാഗമാണ്. അതിനെ വളച്ചൊടിച്ചു ലീഗിലേക്ക് പോകുന്നു എന്ന ഗീബല്‍സിയന്‍ നുണ പ്രചരിപ്പിക്കുന്നത് ആശയപരമായി എതിര്‍പ്പ് പ്രകടിപ്പിക്കുവാന്‍ കെല്‍പ്പില്ലാത്ത ഒരു കൂട്ടം മാധ്യമങ്ങളുടെ ഗതികേടിനുദാഹരണമാണ്. താന്‍ എന്നും ഈ പാര്‍ട്ടിയുടെ കൂടെ, പാര്‍ട്ടി നിലപാടുകളുടെ കൂടെ, ജനതയുടെ കൂടെ തന്നെ ഉണ്ടാവും. നുണ പ്രചരിപ്പിക്കുന്നവര്‍ അത് തുടര്‍ന്നോളൂ. തന്നെ ഈ നാട്ടിലെ ജനങ്ങള്‍ക്ക് നന്നായി അറിയാമെന്നും ആരിഫ് വ്യക്തമാക്കി.

 

Top