ദോഹ: ഇംഗ്ലീഷ് ആക്രമണണത്തിന് മുന്നില്‍ തകർന്ന് വീണ് ഇറാൻ. മത്സരത്തില്‍ ഉടനീളം സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയ ഹാരി കെയ്നും സംഘവും രണ്ടിനെതിരെ ആറ് ഗോളുകള്‍ക്കാണ് വിജയിച്ചത്. ഒന്നാം പകുതിയിൽ ഇംഗ്ലണ്ട് എതിരില്ലാത്ത മൂന്ന് ഗോളിന് മുന്നിലായിരുന്നു. ജൂഡ് ബെല്ലിംഗ്ഹാം, ബുക്കായോ സാക്ക, സ്റ്റെര്‍ലിംഗ്, റാഷ്ഫോര്‍ഡ്, ഗ്രീലീഷ് എന്നിവരാണ് ഇംഗ്ലണ്ടിനായി സ്കോര്‍ ചെയ്തത്. ഇറാന്റെ രണ്ട് ഗോളും മെഹദി തരൈമിയുടെ വകയായിരുന്നു.
ഇംഗ്ലീഷ് ടീം ആദ്യ ഗോൾ നേടിയത് 35-ാം മിനിറ്റിലാണ്. ഇടത് വിംഗില്‍ നിന്ന് ലൂക്ക് ഷോ തൊടുത്ത് വിട്ട ക്രോസ് യുവ താരം ബെല്ലിംഗ്ഹാം അനായാസം വലയിലെത്തിച്ചു. തുടര്‍ന്നും ഇംഗ്ലണ്ട് ആക്രമണം അവസാനിപ്പിച്ചില്ല. 43-ാം മിനിറ്റില്‍ ബുക്കായോ സാക്കയിലൂടെ ഇംഗ്ലണ്ട് അടുത്ത ഗോള്‍ സ്വന്തമാക്കി. ട്രിപ്പിയറിന്‍റെ കോര്‍ണറാണ് ഗോളിലേക്കുള്ള വഴിയൊരുക്കിയത്. മഗ്വെയറിന്‍റെ അസിസ്റ്റില്‍ സാക്കയുടെ ഷോട്ട് ഇറാനെ ഞെട്ടിച്ചു കളഞ്ഞു. രണ്ടാം ഗോളിന്‍റെ ആഘാതത്തില്‍ നിന്ന് ഇറാന്‍ കരകയറും മുമ്പ് ഇംഗ്ലണ്ട് അടുത്ത പ്രഹരമേല്‍പ്പിച്ചു. ഹാരി കെയ്ന്‍ നല്‍കിയ ലോ ക്രോസിലേക്ക് പറന്നെത്തിയ സ്റ്റെര്‍ലിംഗിന്‍റെ ഷോട്ട് തടയാന്‍ ഹെസൈന്‍ ഹെസൈനിക്ക് കരുത്തുണ്ടായിരുന്നില്ല.
സാക്കയുടെയും സ്റ്റെര്‍ലിംഗിന്‍റെയും വേഗത ഇറാനിയന്‍ പ്രതിരോധത്തിന് പലപ്പോഴും ഭീഷണിയായി. 62-മിനിറ്റില്‍ സാക്ക തന്റെ രണ്ടാം ഗോള്‍ പേരിലെഴുതി. ഇറാന്‍ ഗോള്‍ കീപ്പര്‍ ഹൊസൈനിയുടെ ഒരു മോശം ക്ലിയറന്‍സാണ് വിനയായത്. സ്റ്റെര്‍ലിംഗിന്‍റെ പാസ് സ്വീകരിച്ച സാക്ക പന്തുമായി കട്ട് ചെയ്ത് അകത്തേക്ക് കയറി ഇറാനിയന്‍ പ്രതിരോധത്തെ വെറും കാഴ്ചക്കാരാക്കി വലയിലേക്ക് തൊടുത്ത് വിട്ടു. എല്ലാം നഷ്ടമായ സമയത്താണ് ഇറാന്‍ ഒന്ന് ഉണര്‍ന്നത്. തൊട്ട് പിന്നാലെ ഒരു ഗോള്‍ മടക്കാനും സാധിച്ചു.
ഗോലിസാദേഹിന്‍റെ ബോക്സിലേക്കുള്ള ത്രൂ ബോളില്‍ മഗ്വെയറിന്റെ പിന്നിലൂടെ ഓടിക്കയറിയ തരേമിയുടെ ഷോട്ട് പിക്ഫോര്‍ഡിന് തടുത്തിടാന്‍ ആയില്ല. ഒരു ഗോള്‍ വഴങ്ങിയതിന്റെ ക്ഷീണം ഇംഗ്ലണ്ട് തീര്‍ത്തത് ഗോള്‍ നേട്ടം അഞ്ചാക്കി ഉയര്‍ത്തിക്കൊണ്ടാണ്. ഹാരി കെയ്ന്‍ന്റെ അസിസ്റ്റില്‍ പകരക്കാരനായി വന്ന് സെക്കന്‍ഡുകള്‍ മാത്രമായപ്പോള്‍ മാര്‍ക്കസ് റാഷ്ഫോര്‍ഡ് വലകുലുക്കി. 90 മിനിറ്റില്‍ ഗ്രീലിഷ് കൂടെ സ്കോര്‍ ചെയ്തതോടെ ഇംഗ്ലണ്ടിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയായി. അവസാന വിസിലിന് നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ ഫ്രീക്കിക്കിനിടെ തരൈമിയെ ഫൗള്‍ ചെയ്തതിന് വാറിലൂടെ ലഭിച്ച പെനാല്‍റ്റി ഇറാന് അല്‍പ്പം ആശ്വാസം നല്‍കുന്നതായി. തരൈമി തന്നെ ഗോള്‍വല ചലിപ്പിക്കുകയും ചെയ്തു.