ദില്ലി: തെലങ്കാനയിൽ എംഎൽഎമാരെ വിലയ്ക്ക് വാങ്ങാൻ ബിജെപി ശ്രമിച്ചെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആവശ്യപ്പെട്ടു. നേരത്തെ ദില്ലിയിലും പഞ്ചാബിലുമടക്കം എട്ട് സംസ്ഥാനങ്ങളിൽ ബിജെപി എംഎൽമാരെ വാങ്ങാൻ ഇത്തരം ശ്രമങ്ങൾ നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. തെലങ്കാനയിൽ ബിജെപി വൃത്തികെട്ട കളിയാണ് കളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയിലേക്ക് മാറാൻ തെലങ്കാന രാഷ്ട്ര സമിതി എംഎൽഎമാർക്ക് കൈക്കൂലി നൽകാൻ ശ്രമിച്ച സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ് പുറത്തുവന്നതിന് പിന്നാലെയാണ് വിമർശനവുമായി സിസോദിയ എത്തിയത്. ഓഡിയോ സന്ദേശത്തിൽ ഒരു ‘ഷാ’ ജിയെക്കുറിച്ച് പരാമർശമുണ്ടെന്നും ആ ഷാ ജി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണെങ്കിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്നും സിസോദിയ ആവശ്യപ്പെട്ടു. ഇടനിലക്കാർ എംഎൽഎയെ വിലക്ക് വാങ്ങുകയും രാജ്യത്തെ ആഭ്യന്തര മന്ത്രിക്ക് പങ്കുണ്ടാകുകയും ചെയ്താൽ രാജ്യത്തിനും വളരെ അപകടകരമാണെന്ന് സിസോദിയ പറഞ്ഞു.
ദില്ലിയിലെ 43 ആം ആദ്മി പാർട്ടി എംഎൽഎമാരെ ബിജെപിയിലേക്ക് മാറാൻ പ്രേരിപ്പിച്ചെന്നും സിസോദിയ അവകാശപ്പെട്ടു. എംഎൽഎമാരെ വാങ്ങാൻ നിങ്ങൾ 1,075 കോടി രൂപ സമാഹരിച്ചു. ഇത് ആരുടെ പണമാണ്. എവിടെ നിന്ന് വന്നു. പണത്തിന്റെ ഉറവിടം കണ്ടെത്താൻ ഇഡിയെ ചുമതലപ്പെടുത്തണമെന്നും സിസോദിയ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് തെലങ്കാന എംഎൽഎമാരെ ബിജെപിയിലേക്കെത്തിക്കാനെന്ന തരത്തിൽ നടത്തുന്ന സംഭാഷണത്തിന്റെ വീഡിയോ പുറത്തുവന്നത്. തുടർന്ന് പൊലീസ് നടപടിയെടുത്തു. നിർണായകമായ മുനുഗോട് ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി നാല് ബിആർഎസ് നിയമസഭാംഗങ്ങളെ കൂറുമാറാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് ബുധനാഴ്ച രാത്രി മൂന്ന് പേരെ തെലങ്കാന പൊലീസ് പിടികൂടിയത്.
ഫാം ഹൗസിൽ നടന്ന ചർച്ചയിൽ ഒരു പ്രധാന നേതാവിന് 100 കോടി രൂപ വാഗ്ദാനം ചെയ്തതായി പൊലീസ് പറഞ്ഞു. ഒരു എംഎൽഎ നൽകിയ സൂചനയെത്തുടർന്ന് റെയ്ഡ് നടത്തുകയും ചെയ്തു. പ്രധാന നേതാവിന് 100 കോടി രൂപയും ഓരോ എംഎൽഎമാർക്കും 50 കോടി രൂപ വീതം വാഗ്ദാനം ചെയ്തതായാണ് വിവരം.