ന്യൂ ഡല്‍ഹി: പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടിയിലെ പ്രതിസന്ധി രൂക്ഷമാകുന്നു. സീറ്റ് കച്ചവടത്തിന്റെ പേരില്‍ പാര്‍ട്ടിയിലെ നേതൃസ്ഥാനങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ട സുച്ഛാ സിങ് ഛോട്ടേപൂരിനെ തിരിച്ചെടുക്കാന്‍ സമ്മര്‍ദ്ദം മുറുകുന്നു.
ആം ആദ്മി പഞ്ചാബ് ഘടകത്തിലെ 12 മേഖല നേതാക്കളില്‍ 6 പേര്‍ ഛോട്ടേപൂരിനൊപ്പം ചേര്‍ന്നതോടെ പിളര്‍പ്പ് സാധ്യതകളും തള്ളികളയാനാകാത്ത അവസ്ഥയിലാണ് പാര്‍ട്ടി നേതൃത്വം.
ഇതോടെ സ്ഥിതി മയപ്പെടുത്താന്‍ ഛോട്ടേപൂരിനെതിരെ പരസ്യ വിമര്‍ശനം വേണ്ടെന്ന് ആംആദ്മി പാര്‍ട്ടി തീരുമാനമെടുത്തു.
പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിന് വേണ്ടി ഊര്‍ജ്ജസ്വലമായി പവര്‍ത്തിക്കുന്ന സമയത്തുണ്ടായ വിവാദം പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെ മന്ദഗതിയിലാക്കി.
നവജ്യോത് സിങ് സിദ്ദു ആപിന്റെ മുഖമായി പഞ്ചാബില്‍ പ്രത്യക്ഷപ്പെട്ടാല്‍ വിവാദങ്ങളിലൂടെ ഉണ്ടായ മങ്ങല്‍ മാറ്റാനാവുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം.
കോണ്‍ഗ്രസ് സാധ്യതകള്‍ തള്ളികളഞ്ഞ നവജ്യോത് സിങ് സിദ്ദുവിന്റെ ഭാര്യ നവജ്യോത് കൗറിന്റെ പ്രസ്താവനയും ആംആദ്മിക്ക് പ്രതീക്ഷ നല്‍കുന്നു.
എതിര്‍ പാര്‍ട്ടികള്‍ ഛോട്ടേപൂരിന്റെ സീറ്റ് കച്ചവടം സംബന്ധിച്ച ഒളിക്യാമറ വിവാദം ആപിനെതിരെയുള്ള മികച്ച ആയുധമായി ഉപയോഗിക്കുകയാണ്.
എന്നാല്‍ വിവാദങ്ങള്‍ക്ക് പിന്നാലെ സാമുദായിക വികാരം ഉണര്‍ത്തി പിടിച്ച് നില്‍ക്കാനുള്ള സുച്ഛാ സിങ് ഛോട്ടേപൂരിന്റെ ശ്രമം ആപിന് കനത്ത തിരിച്ചടിയായി. കെജ്‌രിവാളിനെ സിഖ് വിരുദ്ധനെന്ന് ആരോപിച്ച ഛോട്ടേപൂരിന്റെ പ്രസ്താവന ആംആദ്മിക്ക് കനത്ത തിരിച്ചടിയുമായി.