സത്യപ്രതിജ്ഞ ചടങ്ങില്‍ മറ്റ് മുഖ്യമന്ത്രിമാരെ ക്ഷണിക്കാതെ എഎപി !

ന്യൂഡല്‍ഹി: ബിജെപിയുടെ സ്വപ്‌നത്തിന് കടിഞ്ഞാണിട്ടുകൊണ്ടാണ് ഡല്‍ഹി ആംആദ്മി പാര്‍ട്ടി തൂത്തുവാരിയത്. ഹാട്രിക് വിജയം നേടിയ അരവിന്ദ് കെജ്രിവാളും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ഈ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും. കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ആരുമുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതരസംസ്ഥാനങ്ങളിലെ രാഷ്ട്രീയ നേതാക്കള്‍ക്കും ചടങ്ങിലേക്ക് ക്ഷണമില്ല.ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ ഗോപാല്‍ റായ് ആണ് ഇക്കാര്യം പറഞ്ഞത്.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേ, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി തുടങ്ങിയവര്‍ സംബന്ധിക്കുമെന്നായിരുന്നു നേരത്തെയുള്ള അറിയിപ്പ്. എന്നാല്‍ രാഷ്ട്രീയ നേതാക്കളെയാരെയും ക്ഷണിക്കേണ്ടെന്ന നിലപാടിലാണ് ഇപ്പോള്‍ ആംആദ്മി പാര്‍ട്ടി.

ഡല്‍ഹി ജനതയെ മുഴുവന്‍ അവരുടെ പുത്രന്‍ കെജ്രിവാളിനെ അനുഗ്രഹിക്കുന്നതിനായി സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിക്കുന്നു എന്നാണ് പാര്‍ട്ടി നേതാവ് മനീഷ് സിസോദിയ പറഞ്ഞത്.

പാര്‍ട്ടി നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട ശേഷം കെജ്രിവാള്‍ ബുധനാഴ്ച ഡല്‍ഹി ലെഫ്. ഗവര്‍ണര്‍ അനില്‍ ബൈജാലിനെ കണ്ടു. 15 മിനിറ്റ് നേരം നീണ്ട കൂടിക്കാഴ്ചയില്‍ സത്യപ്രതിജ്ഞ സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കും.

രാം ലീല മൈതാനത്ത് ഞായറാഴ്ച രാവില 10നാണ് സത്യപ്രതിജ്ഞ. ചടങ്ങിലേക്ക് ഡല്‍ഹി ജനതയെ ഒന്നടങ്കം ക്ഷണിച്ചിട്ടുണ്ട്.
പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി മന്ത്രിസഭ രൂപീകരിക്കാനാണു നീക്കം. കല്‍ക്കാജി മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അതിഷി മെര്‍ലേന, ഓഖ്ല മണ്ഡലത്തില്‍ നിന്നു വിജയിച്ച അമാനത്തുള്ള ഖാന്‍, രാജേന്ദ്രനഗറില്‍ നിന്നു നിയമസഭയിലെത്തുന്ന രാഘവ് ഛദ്ദ തുടങ്ങിയവര്‍ മന്ത്രിസഭയിലെത്തിയേക്കും. ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളുടെ മുഖം മാറ്റുന്നതില്‍ സുപ്രധാന പങ്കുവഹിച്ച അതിഷി വിദ്യാഭ്യാസ മന്ത്രിയാകാനാണു സാധ്യത.മനീഷ് സിസോദിയ, ഗോപാല്‍ റായ്, സോംനാഥ് ഭാരതി, തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ക്ക് പ്രധാന വകുപ്പുകള്‍ ലഭിക്കും.

കഴിഞ്ഞ തവണ 67 സീറ്റില്‍ വിജയിച്ച ആം ആദ്മി പാര്‍ട്ടി ഇക്കുറി 62 സീറ്റ് നേടിയാണ് അധികാരം നിലനിര്‍ത്തിയത്. മൂന്നില്‍ നിന്നും 8 സീറ്റായി വര്‍ധിപ്പിക്കാന്‍ മാത്രമേ ഇവിടെ പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും ബിജെപിക്ക് കഴിഞ്ഞിട്ടുള്ളൂ. അവരെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ്.

Top