സൗത്ത് ഡല്‍ഹിയിലെ ഡോക്ടറുടെ ആത്മഹത്യ; ആം ആദ്മി എംഎല്‍എ അറസ്റ്റില്‍

ന്യൂഡല്‍ഹി: സൗത്ത് ഡല്‍ഹിയില്‍ ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട കേസില്‍ ഡല്‍ഹി ആം ആദ്മി പാര്‍ട്ടി എംഎല്‍എ പ്രകാശ് ജര്‍വാളിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡോക്ടറുടെ മകന്റെ പരാതിയിലാണ് അറസ്റ്റ്.

ചോദ്യം ചെയ്യലിന് എത്തണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് ജര്‍വാളിന് രണ്ടുതവണ സമന്‍സ് അയച്ചിരുന്നു. എന്നാല്‍ ഇദ്ദേഹം ഹാജരാകാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് അദ്ദേഹത്തിന്റെ പിതാവിനെയും സഹോദരനെയും കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു. പിന്നാലെ ജര്‍വാളിനും സഹായിക്കുമെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിക്കുകയും ശനിയാഴ്ച അറസ്റ്റ് ചെയ്യുകയുമായിരുന്നു. എംഎല്‍എയുടെ സഹായി കപില്‍ നഗറും പൊലീസ് കസ്റ്റിഡിയിലാണ്.

ഏപ്രില്‍ 18നാണ് രാജേന്ദ്ര സിങ് (52) എന്ന ഡോക്ടറെ സൗത്ത് ഡല്‍ഹിയിലെ ദുര്‍ഗാ വിഹാറിലുള്ള വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ ആത്മഹത്യാക്കുറിപ്പില്‍ ആംആദ്മി പാര്‍ട്ടി നേതാവിന്റെ പേര് പരാമര്‍ശിച്ചിരുന്നു. എംഎല്‍എ തന്നെ നിരന്തരം ദ്രോഹിച്ചിരുന്നുവെന്നാണ്
ആത്മഹത്യാക്കുറിപ്പില്‍ ഡോക്ടര്‍ വെളിപ്പെടുത്തിയിരുന്നത്.

ആത്മഹത്യാ പ്രേരണയും പണാപഹരണവും അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് എംഎല്‍എയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

എന്നാല്‍ ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ താന്‍ നിരപരാധിയാണെന്നും പത്ത് മാസത്തോളമായി ഡോക്ടറുമായി സംസാരിച്ചിട്ടു പോലുമില്ലെന്നുമാണ് എംഎല്‍എ പറയുന്നത്.

സ്വന്തമായി ക്ലിനിക്ക് നടത്തിയിരുന്ന ഡോക്ടര്‍ക്ക് ടാങ്കറില്‍ ജലവിതരണം നടത്തുന്ന സ്ഥാപനവും ഉണ്ടായിരുന്നു. 2017ല്‍ ടാങ്കര്‍ മാഫിയയുമായി ബന്ധപ്പെട്ട് ന്യൂസ് ചാനല്‍ നടത്തിയ ഒളിക്യാമറ ഓപ്പറേഷനില്‍ ഡോക്ടറും ഉള്‍പ്പെട്ടിരുന്നുവെന്നും അതിനുശേഷം അദ്ദേഹത്തിന്റെ വാഹനങ്ങളെ കരിമ്പട്ടികയില്‍ പെടുത്തിയിരുന്നുവെന്നും പ്രകാശ് ജര്‍വാള്‍ ആരോപിച്ചിരുന്നു.

Top