ഡ്രൈ സ്റ്റേറ്റായ ഗുജറാത്തിൽ 15കൊല്ലത്തിനിടെ മദ്യദുരന്തത്തില്‍ മരിച്ചത് 845 പേരെന്ന് എഎപി എംഎല്‍എ

ഡല്‍ഹി: ഗുജറാത്തിലെ വിഷമദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 28 ആയി ഉയര്‍ന്നതോടെ സംസ്ഥാനസര്‍ക്കാരിനെതിരെ രൂക്ഷപ്രതികരണവുമായി ആംആദ്മിപാര്‍ട്ടി രംഗത്ത്. ഡല്‍ഹി എംഎല്‍എ സൗരഭ് ഭരദ്വാജാണ് ഗുജറാത്ത് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. സംസ്ഥാനത്ത് മദ്യനിരോധനം നിലവിലുണ്ടെങ്കിലും കഴിഞ്ഞ 15 കൊല്ലത്തിനിടെ 845 ലേറെ പേര്‍ക്ക് വിഷമദ്യമുരന്തത്തില്‍ ജീവഹാനിയുണ്ടായതായി സൗരഭ് ഭരദ്വാജ് പറഞ്ഞു.

‘ഗുജറാത്ത് ഒരു ഡ്രൈ സ്‌റ്റേറ്റ് ആണ്. പക്ഷെ വിഷമദ്യം കഴിച്ച് 845 ലേറെ പേര്‍ മരിച്ചു. ഏത് രാഷ്ട്രീയക്കാരുടെ കീഴിലാണ് വിശാലമായ മദ്യവിതരണശൃംഗല പ്രവര്‍ത്തിക്കുന്നത്? മദ്യനിരോധനം മൂലം 15,000 കോടി രൂപയാണ് സര്‍ക്കാരിന് നഷ്ടം, പക്ഷെ മദ്യവില്‍പന പരസ്യമായി നടക്കുന്നു. ആരുടെ കീശയിലേക്കാണ് ഈ പണം പോകുന്നത്?’, എംഎല്‍എ പറഞ്ഞു.

‘ഗുജറാത്തിലെ പോലെ ഡല്‍ഹിയിലും വ്യാജമദ്യവ്യാപാരത്തിന് ചിലര്‍ക്ക് താത്പര്യണ്ട്. ഡല്‍ഹി സര്‍ക്കാരിന്റെ പുതിയ എക്‌സൈസ് നയത്തെ തുടര്‍ന്ന് അത്തരക്കാര്‍ നിരാശയിലാണ്. നിയമപരമായി പ്രവര്‍ത്തിക്കുന്ന മദ്യവില്‍പനശാലകള്‍ നിര്‍ത്തലാക്കി പഴയ വ്യാജവില്‍പന ആരംഭിക്കണമെന്നാണ് അക്കൂട്ടരുടെ ആഗ്രഹം. ഡല്‍ഹിയില്‍ 468 മദ്യവില്‍പനശാലകളാണ് പ്രവര്‍ത്തിക്കുന്നത്. നേരത്തെയുണ്ടായിരുന്നതിനേക്കാള്‍ എണ്ണത്തില്‍ കുറവാണിത്’, എംഎല്‍എ പറഞ്ഞു.

അതേസമയം, വിഷമദ്യദുരന്തത്തില്‍ 28 പേര്‍ മരിച്ചതോടെ ഗുജറാത്ത് പോലീസ് 302-ാം വകുപ്പനുസിച്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

Top