പൗരത്വ ബില്ലിന്റെ പേരില്‍ ഡല്‍ഹിയില്‍ അക്രമം സംഘടിപ്പിച്ചത് എഎപിയും, കോണ്‍ഗ്രസും; വിരല്‍ചൂണ്ടി ജാവദേകര്‍

പുതുവര്‍ഷ ദിനത്തിലും ഡല്‍ഹി തെരഞ്ഞെടുപ്പിനുള്ള ഒരു ദിവസം പോലും നഷ്ടമാക്കാന്‍ ബിജെപി താല്‍പര്യപ്പെടുന്നില്ല. ഡല്‍ഹിയില്‍ കഴിഞ്ഞ മാസം നടന്ന പൗരത്വ ഭേദഗതി നിയമ വിരുദ്ധ പ്രതിഷേധങ്ങള്‍ അക്രമത്തില്‍ കലാശിച്ചതിന് പ്രതിപക്ഷ പാര്‍ട്ടികളാണെന്നാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവദേകറിന്റെ ആരോപണം. സിഎഎയ്ക്ക് എതിരെ നടന്ന വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ക്ക് പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണ വാഗ്ദാനം ചെയ്തിരുന്നു.

‘പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ ഡല്‍ഹിയില്‍ നിന്നും അക്രമങ്ങള്‍ വളര്‍ത്തിയത് ആം ആദ്മി പാര്‍ട്ടിയും, കോണ്‍ഗ്രസുമാണ്. ആംആദ്മി എംഎല്‍എ അമാനത്തുള്ളാ ഖാന്‍ കലാപത്തിനുള്ള ആഹ്വാനം ചെയ്യുന്ന പ്രസ്താവനകള്‍ നടത്തിയതോടെയാണ് ഡല്‍ഹിയിലെ അന്തരീക്ഷം മോശമായത്’, പ്രകാശ് ജാവദേകര്‍ അവകാശപ്പെട്ടു.
ഡിസംബര്‍ മാസത്തിലാണ് ഡല്‍ഹി പ്രതിഷേധങ്ങളില്‍ മുങ്ങിയത്. പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധങ്ങള്‍ അക്രമത്തിലേക്കും, തീവെപ്പിലേക്കും, പൊതുമുതല്‍ നശിപ്പിക്കുന്നതിലേക്കും വഴിമാറിയിരുന്നു.

‘ഇപ്പോള്‍ രാജ്യ തലസ്ഥലാനത്തെയും, രാജ്യത്തെയും ജനങ്ങള്‍ക്ക് ഇവരുടെ രാഷ്ട്രീയം മനസ്സിലായിട്ടുണ്ട്. അതുകൊണ്ടാണ് ഡല്‍ഹി സമാധാനത്തിലേക്ക് മടങ്ങിയത്. സിഎഎ ഒരു മതത്തിനും എതിരല്ലെന്ന് എല്ലാവരും മനസ്സിലാക്കിക്കഴിഞ്ഞു. എഎപിയും, കോണ്‍ഗ്രസും എത്രയൊക്കെ ശ്രമിച്ചാലും ഡല്‍ഹിയിലെ അന്തരീക്ഷം നശിപ്പിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല’, ജാവദേകര്‍ പറഞ്ഞു.

ഡല്‍ഹിയില്‍ നടന്ന അതിക്രമങ്ങളും, അതിന് വഴിയൊരുക്കിയതായി പറയപ്പെടുന്ന ആം ആദ്മി എംഎല്‍എ അമാനത്തുള്ളാ ഖാന്റെ വീഡിയോ ക്ലിപ്പും, ഒരു കോണ്‍ഗ്രസ് നേതാവിന്റെ പങ്കും പ്രതിഷേധങ്ങള്‍ക്ക് രാഷ്ട്രീയ നിറം നല്‍കിയിരുന്നു. ഉടന്‍ നടക്കുന്ന ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ഇതൊരു വിഷയമായി ഉയരുകയും ചെയ്യും.

Top