ആമിര്‍ ഖാന്റെ ‘ലാല്‍ സിംഗ് ഛദ്ദ’ അടിതെറ്റി വീണു

ലിയ പ്രതീക്ഷകളോടെ ബിഗ് ബജറ്റിലൊരുക്കിയ ആമിര്‍ ഖാൻ ചിത്രം ലാല്‍ സിംഗ് ഛദ്ദ ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമായി മാറിയിരിക്കുകയാണ്. ഏകദേശം നാല് വര്‍ഷത്തിന് ശേഷം ബിഗ് സ്‌ക്രീനിലേയ്ക്ക് തിരിച്ചെത്തിയ ആമിര്‍ ഖാന്റെ കരിയറിലെ വലിയ പരാജയമായി ഛദ്ദ മാറുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. 180 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ചിത്രത്തിന് റിലീസായ ആദ്യ വാരത്തില്‍ 50 കോടി രൂപ പോലും നേടാന്‍ സാധിച്ചില്ല. ബഹിഷ്‌കരണം ട്രെന്‍ഡായി മാറിയതാണ് ചിത്രത്തിന്റെ പ്രകടനത്തെ ദോഷകരമായി ബാധിച്ച കാര്യങ്ങളില്‍ ഒന്ന്.

ടോം ഹങ്ക്സ് നായകനായ ‘ഫോറസ്റ്റ് ഗമ്പി’ന്റെ ഔദ്യോഗിക ഇന്ത്യന്‍ റീമേക്കായാണ് ലാല്‍ സിംഗ് ഛദ്ദ എത്തിയത്. ചിത്രത്തിന്റെ ട്രെയ്ലര്‍ ഇറങ്ങിയതിന് പിന്നാലെ ആമിര്‍ സിഖ് സമുദായത്തിന്റെ മതവികാരം വ്രണപ്പെടുത്തിയെന്ന് ചിലര്‍ക്ക് തോന്നി. എന്നാല്‍, മറ്റു ചിലര്‍ക്ക് സിനിമയില്‍ ഇന്ത്യന്‍ സൈന്യത്തോട് അനാദരവ് കാണിക്കുന്നതായാണ് തോന്നിയത്. ഇവയെല്ലാം ചിത്രത്തിന്റെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചു. 10 കോടിയോളമാണ് ലാല്‍ സിംഗ് ഛദ്ദയുടെ ആദ്യദിനത്തിലെ വരുമാനം. എന്നാല്‍ രണ്ടാം ദിനത്തില്‍ ആദ്യദിനത്തേക്കാള്‍ 40 ശതമാനം വരുമാനം ഇടിഞ്ഞിരുന്നത് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെ ഞെട്ടിപ്പിച്ചിരുന്നു. റിലീസ് ചെയ്ത് ഒരാഴ്ച പിന്നിട്ടപ്പോള്‍ രാജ്യത്തെ എല്ലാ തിയേറ്ററുകളിലും നിന്നായി ചിത്രത്തിന് 49 കോടി രൂപ മാത്രമാണ് നേടാനായത്.

ചിത്രത്തിന്റെ പരാജയത്തിന്റെ ആഘാതം കുറയ്ക്കാന്‍ ഒടുവില്‍ നിര്‍ണ്ണായക പ്രഖ്യാപനവുമായി നായകന്‍ അമീര്‍ഖാന്‍ തന്നെ രംഗത്തെത്തിയിരുന്നു. ചിത്രം തിയേറ്ററില്‍ നിന്നുതന്നെ കാണണമെന്നാണ് അമീര്‍ഖാന്‍ ആവശ്യപ്പെട്ടത്. ചിത്രം ആറ് മാസത്തേക്ക് ഒടിടിയില്‍ വരില്ലെന്നാണ് താരം അറിയിച്ചത്. ഒടിടി പ്ലാറ്റ്ഫോമുകള്‍ സിനിമയ്ക്ക് ഒരു വെല്ലുവിളിയല്ല. എന്നാല്‍, ബോളിവുഡിന് അത് ഒരു വെല്ലുവിളിയാണ്. ആളുകള്‍ക്ക് തിയേറ്ററുകളില്‍ പോകാനുള്ള ജിജ്ഞാസ കുറഞ്ഞുവെന്നും സിനിമകള്‍ തിയേറ്ററുകളില്‍ വന്നതിന് ശേഷം പെട്ടെന്ന് ഒ.ടി.ടിയില്‍ വരുന്നുവെന്നും ആമിര്‍ ഖാന്‍ പറഞ്ഞിരുന്നു. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ തന്റെ ചിത്രങ്ങള്‍ക്ക് ആറു മാസത്തെ ഇടവേള നിലനിര്‍ത്താന്‍ താന്‍ എപ്പോഴും ശ്രമിക്കാറുണ്ടെന്നും ആമിര്‍ ഖാന്‍ വ്യക്തമാക്കിയിരുന്നു.

ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ സിനിമ വീട്ടില്‍ തന്നെ കാണാന്‍ കഴിയുമെങ്കില്‍ ആളുകള്‍ എങ്ങനെ തിയറ്ററുകളില്‍ എത്തുമെന്നാണ് ആമിര്‍ ഖാന്റെ ചോദ്യം. പ്രേക്ഷകര്‍ക്ക് മുന്നില്‍ രണ്ടു വഴികള്‍ മാത്രമേയുള്ളുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒന്നുകില്‍ തിയേറ്ററുകളില്‍ വന്ന് സിനിമ കാണുക. അല്ലെങ്കില്‍ ഒടിടിയില്‍ കാണാന്‍ ആറ് മാസം കാത്തിരിക്കുക’ – ഇതാണ് ആമിര്‍ ഖാന്‍ മുന്നോട്ടു വയ്ക്കുന്ന പോംവഴികള്‍. ചിത്രം ഒടിടിയില്‍ എത്താന്‍ താമസം നേരിടുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ തിയേറ്ററിലേക്ക് എത്തുമെന്നാണ് ആമിര്‍ ഖാന്റെയും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുടെയും പ്രതീക്ഷ.

Top