തീഹാർ ജയിലിൽ മനീഷ് സിസോദിയയുടെ ജീവൻ അപകടത്തിലെന്ന ആശങ്കയുമായി ആംആദ്മി പാർട്ടി

ദില്ലി: മദ്യനയക്കേസിൽ അറസ്റ്റിലായി തീഹാർ ജയിലിൽ കഴിയുന്ന ദില്ലി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്ന് ആംആദ്മിപാർട്ടി. അക്രമാസക്തരായ ക്രിമിനലുകളെ പാർപ്പിച്ചിരിക്കുന്ന തീഹാറിലെ ഒന്നാം മ്പർ ജയിലിൽ സിസോദിയയെ പാർപ്പിച്ചത് അദ്ദേഹത്തിന്റെ സുരക്ഷാ കാര്യത്തിൽ ആശങ്കയുണ്ടാക്കുന്നതാണെന്ന് എഎപി വക്താവ് സൗരഭ് ഭരദ്വാജ് പറഞ്ഞു. സിസോദിയയുടെ ജീവൻ അപകടത്തിലാണെന്നും സൗരഭ് ഭരദ്വാജ് പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി 26നാണ് മദ്യനയക്കേസിൽ മനീഷ് സിസോദിയ അറസ്റ്റിലാവുന്നത്.

മനീഷ് സിസോദിയയെ ഗൂഢാലോചന പ്രകാരമാണ് തിഹാർ ജയിലിലെ ഒന്നാം നമ്പർ ജയിലിൽ പാർപ്പിച്ചിരിക്കുന്നത്. അക്രമത്തിനും കൊലപാതകത്തിനും സാധ്യതയുള്ള രാജ്യത്തെ ഏറ്റവും അപകടകാരികളും അക്രമാസക്തരുമായ കുറ്റവാളികളെ പാർപ്പിച്ചിരിക്കുന്ന ജയിലിൽ ഒന്നാം നമ്പർ തടവുകാരെ പാർപ്പിക്കാറില്ല. മനീഷ് സിസോദിയയെ വിപാസന സെല്ലിൽ തുടരാൻ കോടതി ഉത്തരവിട്ടിരുന്നുവെങ്കിലും കോടതിയുടെ ഉത്തരവ് അവഗണിച്ച് സിസോദിയയെ കൊടും കുറ്റവാളികൾക്കൊപ്പം നിർത്തിയതെന്തിനാണെന്ന് വ്യക്തമാക്കണമെന്ന് സൗരഭ് ഭരദ്വാജ് വാർത്താസമ്മേളനത്തിൽ ചോദിച്ചു. സിപെഷ്യൽ സിബിഐ കോടതിയാണ് മാർച്ച് 10വരെ സിസോദിയയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. എഎപി എംപി സഞ്ജയ് സിങും സമാനമായ ആശങ്ക പങ്കുവെച്ചിരുന്നു. ജയിലിൽ സിസോദിയ കൊല്ലപ്പെടുമോ എന്ന ആശങ്കയുണ്ടെന്ന് നേരത്തെ പറഞ്ഞിരുന്നു.

അതേസമയം, എഎപിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി ബിജെപി രം​ഗത്തെത്തിയിരുന്നു. എഎപിയുടെ ആരോപണങ്ങൾ തള്ളുന്നതായി ബിജെപി വക്താവ് പ്രവീൺ ശങ്കർ കപൂർ പറഞ്ഞു. ഡൽഹി സർക്കാരിന്റെ നിയന്ത്രണത്തിലാണ് ജയിലുകൾ. മുൻ മന്ത്രി സത്യേന്ദ്ര ജെയ്ൻ ജയിലിൽ അനുഭവിച്ച സുഖസൗകര്യങ്ങൾ എന്തൊക്കെയാണെന്ന് നമ്മളെല്ലാവരും കണ്ടതാണ്. സൗരഭ് ഭരദ്വാജ് പറയുന്നു, സിസോദിയ ജയിലിൽ കൊല്ലപ്പെട്ടേക്കാമെന്ന്. സർക്കാർ ജാ​ഗ്രത പാലിക്കണം. ജയിൽ എഎപിയുടെ നിയന്ത്രണത്തിലാണ്. അവർക്ക് എന്തും ചെയ്യാൻ കഴിയുമെന്നും പ്രവീൺ ശങ്കർ കപൂർ പറഞ്ഞു.

Top