ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ആം ആദ്മി പാര്‍ട്ടി

ഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ആം ആദ്മി പാര്‍ട്ടി. ഗുജറാത്തിലെ വഡോദരയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും പ്രചാരണത്തിനു തുടക്കമിട്ടു. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി ഗുജറാത്തിലെ രണ്ടു സീറ്റുകളിലാണ് ആം ആദ്മി മത്സരിക്കുന്നത്. അതേസമയം, അസമിലെ സ്ഥാനാര്‍ത്ഥികളെ എ എ പി പിന്‍വലിച്ചിട്ടുണ്ട്. രണ്ട് സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് പിന്‍വലിച്ചത്.

ബി ജെ പി വിരുദ്ധ വോട്ടുകള്‍ വിഘടിക്കാതെയിരിക്കാനാണ് എന്നാണ് പാര്‍ട്ടിയുടെ വിശദീകരണം. അതേസമയം, ഇലക്ടറല്‍ ബോണ്ടുകളുടെ ദുരൂഹത ഏറുന്നതാണ് രാജ്യത്ത് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നേരിടുന്നതിനിടെയാണ് കോടികളുടെ ബോണ്ടുകള്‍ വാങ്ങി കൂട്ടിയത്. ഏറ്റവും കൂടുതല്‍ ഇലക്ട്രല്‍ ബോണ്ടുകള്‍ വാങ്ങിയ ആദ്യ അഞ്ചു കമ്പനികളില്‍ മൂന്നു കമ്പനികളും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നേരിടുന്നത് എന്ന് വ്യക്തമായി.

ചില കമ്പനികള്‍ ആകെ ലാഭത്തിന്റെ പല ഇരട്ടി തുകയുടെ ബോണ്ട് വാങ്ങി. കേന്ദ്ര സര്‍ക്കാരിന്റെ വന്‍ കരാറുകള്‍ കിട്ടുന്നതിന് തൊട്ട് മുമ്പോ ശേഷമോ ആണ് ചില സ്ഥാപനങ്ങള്‍ കോടികള്‍ ബോണ്ട് വഴി സംഭാവന ചെയ്തത്. അന്വേഷണ ഏജന്‍സികളുടെ നടപടി നേരിടുന്നവരാണ് കൂടുതല്‍ ബോണ്ടുവാങ്ങിയതെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഫ്യൂച്ചര്‍ ഗെയിമിംഗ്, മേഘാ എഞ്ചിനീയറിംഗ്, വേദാന്ത എന്നിവ ഏറ്റവും കൂടുതല്‍ ബോണ്ടുകള്‍ വാങ്ങിയ ആദ്യ അഞ്ചു കമ്പനികളിലുണ്ട്. ഈ മൂന്ന് കമ്പനകിളും ഇഡി, ആദായ നികുതി എന്നിയുടെ റഡാറിലുണ്ടായിരുന്നു.

ആകെ 1368 കോടിയുടെ ബോണ്ട് വാങ്ങിയ സാന്റിയാഗോ മാര്‍ട്ടിന്റെ കമ്പനി ഇഡി 409 കോടി പിടിച്ചെടുത്ത് 5 ദിവസത്തിന് ഉള്ളില്‍ 100 കോടിയുടെ ബോണ്ട് വാങ്ങി. രണ്ടാമത്തെ കമ്പനിയായ മേഘ എഞ്ചിനീയറിങ് 2023 ഏപ്രില്‍ 11 ന് 140 കോടിയുടെ ബോണ്ട് വാങ്ങി. ഒരു മാസത്തിനുശേഷം 14 ,400 കോടിയുടെ മഹാരാഷ്ട്ര ട്വിന്‍ ടണല്‍ പദ്ധതി ടെണ്ടര്‍ മേഘ എഞ്ചിനീയറിങ് നേടിയതായും കാണാം. പ്രമുഖ ഫാര്‍മ കമ്പനികള്‍ അടുത്തടുത്ത ദിവസം ബോണ്ടുകള്‍ വാങ്ങിയതും ദുരൂഹമാണ്. സിപ്ല, ഡോ. റെഡ്ഡീസ്, ഇപ്ക ലാബോറട്ടറീസ് എന്നിവ 2022 നവംബര്‍ പത്തിന് 50 കോടിയോളം രൂപയുടെ ബോണ്ട് വാങ്ങി.

Top