രാഹുൽ ഗാന്ധിയെ പിന്തുണച്ചും ബിജെപിയെ കടന്നാക്രമിച്ചും ആംആദ്മി പാർട്ടി

ന്യൂഡൽഹി : കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പിന്തുണച്ചും ബിജെപിയെ കടന്നാക്രമിച്ചും ആംആദ്മി പാർട്ടി (എഎപി). മോദി പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിയുടെ അപ്പീൽ ഗുജറാത്തു ഹൈക്കോടതി തള്ളിയതിനു പിന്നാലെയായിരുന്നു ബിജെപിയെ രൂക്ഷമായി വിമർശിച്ച് ആംആദ്മി പാർട്ടി രംഗത്തെത്തിയത്. യഥാർഥ പ്രശ്നങ്ങളിൽനിന്നു ജനങ്ങളുടെ ശ്രദ്ധതിരിക്കാന്‍ ‘ഫലപ്രദമല്ലാത്ത രാഷ്ട്രീയം’ കളിക്കുകയാണു ബിജെപിയെന്നും ഇത്തരം രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും എഎപി പറഞ്ഞു.

കോടതി വിധി തെറ്റാണെന്നും കേസിൽ രാഹുല്‍ കുറ്റക്കാരനെന്ന കോടതി വിധി വന്നപ്പോൾ തന്നെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേ‍ജ്‍രിവാൾ ഇതു ചൂണ്ടിക്കാട്ടിയിരുന്നെന്നും എഎപി വക്താവ് പ്രിയങ്ക കക്കർ പറഞ്ഞു. ‘‘വളരെ കടുത്ത ശിക്ഷയാണു രാഹുൽ ഗാന്ധിക്കു നൽകിയിരിക്കുന്നത്. ഇതു ഞങ്ങൾ മുൻപു തന്നെ പറഞ്ഞതാണു. ‘50 കോടിയുടെ കാമുകി’ എന്ന നരേന്ദ്ര മോദിയുടെ മുൻപത്തെ പരാമർശം എല്ലാ സ്ത്രീകളെയും വ്രണപ്പെടുത്തുന്നതാണു. ഇനി രാഹുൽ ഗാന്ധി സുപ്രീംകോടതിയെ സമീപിക്കണം’’– പ്രിയങ്ക കക്കർ പറഞ്ഞു.

കേസിൽ കഴിഞ്ഞ മാര്‍ച്ച് 23നാണു രാഹുലിനെ രണ്ടുവര്‍ഷം തടവിനു വിചാരണക്കോടതി ശിക്ഷിച്ചത്. പിന്നാലെ പിന്തുണയുമായി അരവിന്ദ് കേജ്‍രിവാൾ രംഗത്തെത്തിയിരുന്നു. അതേസമയം, രാഹുൽ ഗാന്ധിയുടെ ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയതോടെ ലോക്സഭാംഗത്വത്തിലെ അയോഗ്യത തുടരും. കേസിൽ ശിക്ഷിക്കപ്പെട്ടിരിക്കുന്നതിനാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അയോഗ്യത തുടരും. രാഹുലിന്റെ അയോഗ്യത നീങ്ങി ലോക്സഭാംഗത്വം പുനഃസ്ഥാപിക്കപ്പെടാത്ത സാഹചര്യത്തിൽ വയനാട് ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പിലേക്കു നീങ്ങേണ്ടിവരും.

Top