മുഖ്യമന്ത്രിയും, സി.പി.എമ്മും കായലും മലയും കയ്യേറുന്നവര്‍ക്കൊപ്പം ; ആം ആദ്മി പാര്‍ട്ടി

കൊച്ചി : എല്ലാ കയ്യേറ്റക്കാരുടെയും, സംരക്ഷകനായി മുഖ്യമന്ത്രി പിണറായി വിജയന്‍ മാറിയെന്ന് ആം ആദ്മി പാര്‍ട്ടി.

തോമസ് ചാണ്ടി കായല്‍ കയ്യേറുന്നത് കുറച്ചു സെന്റുകള്‍ ആണെങ്കില്‍, നൂറു കണക്കിന് ഏക്കര്‍ കയ്യേറിയ ജോയ്‌സ് ജോര്‍ജിനും പിന്തുണ മുഖ്യമന്ത്രി തന്നെയാണെന്നും ആം ആദ്മി വിമര്‍ശിച്ചു.

ഇടുക്കി, വട്ടവട വില്ലേജിലെ, ഭൂമി കുറുഞ്ഞി സാന്‍ച്വറിക്കടുത്തുള്ള ഭൂമി നൂറു കണക്കിന് ഏക്കര്‍ പല വിധത്തിലെ തട്ടിപ്പുകള്‍ വഴി, ജോയ്‌സ് ജോര്‍ജും മറ്റു കയ്യേറ്റക്കാരും, കയ്യടക്കി വച്ചിരിക്കുന്നു എന്ന സത്യം, ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നു. എത്ര തന്നെ മറച്ചു വച്ചാലും ഈ സത്യങ്ങള്‍ പുറത്തു വരും എന്നതിന്റെ സൂചനയാണ് ഇപ്പോള്‍ കാണുന്നതെന്നും പാര്‍ട്ടി ചൂണ്ടിക്കാട്ടി.

ജോയ്‌സ് ജോര്‍ജിന്, യാതൊരു കുറ്റവും ഇല്ല എന്ന് ജോയ്‌സ് ജോര്‍ജും, അദ്ധേഹത്തെ ന്യായീകരിച്ചുകൊണ്ട് ഇടുക്കി ജില്ലാകമ്മിറ്റിയും, എസ്.രാജേന്ദ്രന്‍ എം.എല്‍.എ.യും, മുഖ്യമന്ത്രി പിണറായി വിജയനും, പ്രസ്താവിക്കുന്നത് നാം കേട്ടതാണ്.

എന്നാല്‍ ഈ ഭൂമി പാവപെട്ട, തമിഴ് ആദിവാസികള്‍ക്കും, തോട്ടംതൊഴിലാളികള്‍ക്കും, സര്‍ക്കാര്‍ പട്ടയമായി എഴുതി കൊടുത്തതാണ് എന്നും, ആ പട്ടയം എഴുതി കിട്ടുന്ന തൊട്ട് അടുത്ത ദിവസം തന്നെ, അതിന്റെ പവര്‍ ഓഫ് അറ്റോര്‍ണി അഥവാ മുക്ത്യാര്‍, ജോയ്‌സ് ജോര്‍ജ് പോലെയുള്ള ഇത്തരം ഭൂമി തട്ടിപ്പുകാര്‍ കയ്പറ്റുകയാണ് എന്നും, വ്യക്തമായി തെളിയിക്കപെട്ടിരിക്കുന്നു.

റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി മുതല്‍, തഹസില്‍ദാര്‍ വരെയുള്ള എല്ലാവരും, ഇക്കാര്യത്തില്‍ അന്വേഷണം നടത്തി കണ്ടെത്തിയിട്ടുണ്ട്. ക്രിമിനല്‍ കേസുകളും പലതും നിലവില്‍ ഉണ്ട്. ആദിവാസി സമൂഹം എഴുതി കൊടുത്ത പരാതി കോടതിയില്‍ ഉണ്ടായിരിന്നു.

എന്നാല്‍ അവരെയൊക്കെ പണം കൊടുത്തു ഒതുക്കി, ആ പരാതി പിന്‍വലിപ്പിക്കുകയാണ് ചെയ്തത്. ആ പരാതി പിന്‍വലിച്ചു എങ്കിലും, ആ പരാതിയില്‍ പറഞ്ഞ ക്രിമിനല്‍ കുറ്റങ്ങള്‍, ജോയ്‌സ് ജോര്‍ജ് നടത്തി എന്നതിന്, ആ പരാതി തന്നെ വ്യക്തമായ തെളിവാണ്. ആ ക്രിമിനല്‍ കുറ്റങ്ങള്‍ അദ്ധേഹം നടത്തിയിട്ടില്ല എന്ന് ഇതുവരെ തെളിയിക്കപെട്ടിട്ടില്ല.

അതിനര്‍ത്ഥം ഭൂമി തട്ടി എടുക്കുന്നതിനു വേണ്ടി ജോയ്‌സ് ജോര്‍ജ് എം. പി. യും, അദ്ധേഹത്തിന്റെ കൂട്ടാളികളും പതിറ്റാണ്ടുകളായി നടത്തി വരുന്ന വലിയൊരു, വെട്ടിപ്പിന്റെ മഞ്ഞുമലയുടെ ഒരു അഗ്രം മാത്രമാണ് 20 ഏക്കര്‍ പട്ടയം റദ്ദാക്കാനുള്ള നടപടിയിലൂടെ പുറത്ത് വന്നിട്ടുള്ളത്, 2 പ്രാവശ്യം ഇതു സംബന്തിച്ച രേഖകള്‍ ഹാജരാക്കാന്‍ അദ്ധേഹത്തിനോട് ദേവികുളം സബ്കലക്ടര്‍ ആവശ്യപെട്ടിരിന്നു, എന്നാല്‍ രണ്ടു പ്രാവശ്യവും ജോയ്‌സ് ജോര്‍ജോ അദ്ധേഹത്തിന്റെ ബന്ധുക്കളോ ഇതിനു തയ്യാറായില്ല.

ഏറ്റവും ഒടുവില്‍ പട്ടയം റദ്ദാക്കുന്ന അവസ്ഥ വന്നപ്പോള്‍ ആണ്, ഉള്ള വ്യാജ പട്ടയങ്ങളും ആയി അവര്‍ സമീപിച്ചത്. ഇത് സമ്പൂര്‍ണ്ണമായും വ്യാജപട്ടയങ്ങള്‍ ആണെന്ന് സബ് കലക്ടര്‍ക്ക് ബോധ്യപെട്ടത്തിന്റെ അടിസ്ഥാനത്തില്‍ ആണ് ഇപ്പോഴത്തെ നടപടിയെന്നും പാര്‍ട്ടി പറയുന്നു.

ഇവിടെ ജോയ്‌സ് ജോര്‍ജ് മാത്രമല്ല പ്രതി, ജോയ്‌സ് ജോര്‍ജിനെ പിന്തുണയ്ക്കുന്ന സി.പി.എമ്മും അതിനു കൂട്ട് നില്‍ക്കുന്ന എം.എല്‍.എയും, അതിനെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയും പ്രതികളാണെന്നും ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കി.

Top