ആകാശിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയത് താൻ ജില്ലാ സെക്രട്ടറിയായിരിക്കെ: പി ജയരാജൻ

കണ്ണൂർ: ആകാശ് തില്ലങ്കേരി വിവാദത്തിൽ സിപിഎം വിളിച്ചുചേർത്ത പൊതുയോഗത്തിൽ കോൺഗ്രസിനെ വിമർശിച്ച് പി ജയരാജൻ. കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ പറ്റുമോയെന്ന് നോക്കി കോൺഗ്രസ് തില്ലങ്കേരിയിൽ ഇടപെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. പി ജയരാജൻ തില്ലങ്കേരിയിലേക്ക് എന്ന് ഗോളാന്തര യാത്ര നടത്തിയത് പോലെ വാർത്ത വന്നു. തില്ലങ്കേരിയിലെ പാർട്ടിയുടെ മുഖം ആകാശും കൂട്ടരുമാണെന്ന് പത്രങ്ങൾ പ്രചരിപ്പിക്കുന്നു. എന്നാൽ അങ്ങിനെയല്ല. തില്ലങ്കേരിയിലെ മുഖം തില്ലങ്കേരിയിലെ സിപിഎം നേതാക്കളുടെതാണ്. തില്ലങ്കേരിയിലെ പാർട്ടിയിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് നേരിടാനുള്ള കരുത്ത് പാർട്ടിക്കുണ്ടെന്നും പി ജയരാജൻ പറഞ്ഞു.

സി പി എമ്മിനെ എങ്ങനെ തകർക്കാം എന്നാണ് മധ്യമങ്ങൾ ശ്രമിക്കുന്നത്. തില്ലങ്കേരിയിലേക്ക് അല്ലാതെ താൻ വേറെ എങ്ങോട്ടാണ് പോകേണ്ടത്? തില്ലങ്കേരിയെ പറ്റി ബൈറ്റ് വേണമെന്ന് പറഞ്ഞ് മാധ്യമങ്ങൾ സമീപിച്ചു. 525 പാർട്ടി മെമ്പർമാരുണ്ട് ഇവിടെ. അവരാണ് പാർട്ടിയുടെ മുഖം, അല്ലാതെ ആകാശല്ല. ഞാൻ ജില്ല സെക്രട്ടറി ആയപ്പോൾ ആകാശിനെ പുറത്താക്കി. എടയന്നൂർ ഷുഹൈബ് വധവുമായി ബന്ധപ്പെട്ട് സംഭവത്തിലെ മുഴുവൻ ആളുകളെയും പാർട്ടി പുറത്താക്കി. ആ സംഭവത്തെ പാർട്ടി തള്ളി പറഞ്ഞു. എടയന്നൂരിലെ സംഭവത്തിൽ പാർട്ടിക്ക് ഒന്നും മറയ്ക്കാനില്ല. താൻ അന്ന് ജില്ല സെക്രട്ടറിയാണെന്നും പി ജയരാജൻ പറഞ്ഞു.

ഇവിടുത്തെ ആദ്യ കാല കമ്യൂണിസ്റ്റുകൾ ഒരു കൊട്ടേഷന്റെയും പിന്നാലെ പോയവരല്ലെന്ന് പി ജയരാജൻ പറഞ്ഞു. ആർഎസ്എസിന്റെ പ്രഖ്യാപിത ലക്ഷ്യം ഹിന്ദുരാഷ്ട്രമാണ്. ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം ദൈവിക രാഷ്ട്രമാണ്. എന്നുവെച്ചാൽ ഇസ്ലാമിക രാഷ്ട്രം. ഇവർ തമ്മിൽ രഹസ്യ ആലോചന നടത്തി. കീഴടങ്ങലിന്റെ നാനാവിധത്തിലുള്ള പ്രകടനമാണിത്. ആർഎസ്എസ് രൂപീകരിച്ചിട്ട് 100 വർഷം തികയാൻ പോവുകയാണ് 2025 ൽ. ഇന്ത്യയെ മതരാഷ്ട്രമാക്കാനാണ് ശ്രമം.

കോൺഗ്രസ് പാർട്ടി ഇപ്പോൾ എടുക്കാത്ത മുക്കാലാണ്. കേരളത്തിൽ ഇടതുപക്ഷത്തിന് തുടർ ഭരണം കിട്ടിയപ്പോൾ വലതുപക്ഷ ശക്തികൾ സർക്കാരിനെയും സിപിഎമ്മിനെയും അപകീർത്തിപ്പെടുത്താൻ നടത്തുന്ന ശ്രമമാണിത്. സിപിഎമ്മിനെ തകർക്കാൻ കോൺഗ്രസിന് സാധിക്കാതെ വന്നപ്പോൾ ആ ദൗത്യം ഏറ്റെടുത്താണ് ആർഎസ്എസ് വന്നത്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലും മോദി അധികാരത്തിൽ വന്നാൽ സാമൂഹ്യനീതിക്ക് വേണ്ടി സംസാരിക്കാൻ ആരുമുണ്ടാകില്ല.

എടയന്നൂർ സംഭവത്തിലെ മുഴുവൻ ആളുകളെയും പുറത്താക്കി. ആ സംഭവത്തെ പാർട്ടി തള്ളിപ്പറഞ്ഞു. എടയന്നൂരിലെ സംഭവത്തിൽ പാർട്ടിക്ക് ഒന്നും മറയ്ക്കാനില്ല. താൻ അന്ന് ജില്ല സെക്രട്ടറിയാണ്. എടയന്നൂരിൽ മരിച്ച ആളെ മാത്രം കോൺഗ്രസ് ഇപ്പോൾ ഓർക്കുന്നു. എന്നാൽ ആർഎസ്എസ് കൊലപ്പെടുത്തിയ കോൺഗ്രസുകാരെ കോൺഗ്രസ് മറന്ന് പോവുന്നു. കൊട്ടേഷൻ സംഘാംഗങ്ങളെ ജില്ല സെകട്ടറി പേരെടുത്ത് തള്ളിപ്പറഞ്ഞു. സംരക്ഷിക്കാതിരിക്കുമ്പോൾ പല വഴിക്ക് സഞ്ചരിക്കേണ്ടി വരും എന്ന് പറഞ്ഞവരുമായി സന്ധിയില്ല. നിങ്ങൾക്ക് നിങ്ങളുടെ വഴി. പാർട്ടിക്ക് പാർട്ടിയുടെ വഴി. സി പി എമ്മിൽ ഭിന്നതയില്ല. എല്ലാ കാലത്തും കൊട്ടേഷനെ എതിർത്തവരാണ് സിപിഎമ്മെന്നും പി ജയരാജൻ വ്യക്തമാക്കി.

തില്ലങ്കേരിയിൽ എന്തോ കുഴപ്പമുണ്ടെന്ന് തെറ്റിദ്ധാരണ പരത്താൻ മാധ്യമങ്ങൾ ശ്രമിക്കുന്നു. സിപിഎമ്മിനകത്ത് ആശയക്കുഴപ്പം ഉണ്ടാക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നു. നിങ്ങളും ഇ പി യും തമ്മിലുള്ള പ്രശ്നമാണ് ഇതിന് പിന്നിലെന്ന് തന്നെ സമീപിച്ച മാധ്യമ പ്രവർത്തകൻ പറഞ്ഞു. എന്നാൽ ങ്ങങ്ങൾ തമ്മിൽ നല്ല സൗഹൃദത്തിലാണെന്നും കഴിഞ്ഞ ദിവസവും കണ്ടതാണെന്നും താൻ അയാളോട് പറഞ്ഞു.

Top