സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍; സുപ്രീംകോടതി നാളെ വിധി പറയും

Aadhar card

ഡല്‍ഹി: സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയതിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തു കൊണ്ടുള്ള ഹര്‍ജികളില്‍ നാളെ സുപ്രീംകോടതി വിധി പറയും. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറയുക.

ആധാറിന്റെ ഭരണഘടനാസാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച 27 ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. എ.കെ.സിക്രി, എ.എം.ഖാന്‍വില്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് ജഡ്ജിമാര്‍.

മൊബൈല്‍ ഫോണ്‍ കണക്ഷന്‍ ലഭിക്കാന്‍ ആധാര്‍ നമ്പര്‍ വേണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത് തങ്ങളുടെ ഉത്തരവ് വേണ്ടവിധം മനസിലാക്കാതെയാണെന്ന് കോടതി വാദത്തിനിടെ പറഞ്ഞിരുന്നു. ആധാര്‍ ബില്‍ ഒരു ധനകാര്യ ബില്ലാണെന്ന സര്‍ക്കാര്‍ വാദവും കോടതി തള്ളിയിരുന്നു. ഈ കേസില്‍ കര്‍ണാടക ഹൈക്കോടതിയിലെ മുന്‍ ജസ്റ്റിസ് കെ.എസ്.പുട്ടസ്വാമിയും ഒരു ഹര്‍ജിക്കാരനാണ്.

കേന്ദ്ര സര്‍ക്കാരിനായി അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലാണ് ഹാജരായത്. വിവിധ പാര്‍ട്ടികള്‍ക്കും ഹര്‍ജിക്കാര്‍ക്കുമായി മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, പി.ചിദംബരം, രാകേഷ് ദ്വിവേദി, ശ്യാം ദിവാന്‍, അരവിന്ദ് ദതാര്‍, രാകേഷ് ദ്വിവേദി എന്നിവര്‍ കോടതിയിലെത്തിയിരുന്നു.

സുപ്രീം കോടതിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വാദം നടന്ന രണ്ടാമത്തെ കേസാണ് ആധാര്‍. കേശവാനന്ദ ഭാരതി കേസാണ് ആദ്യത്തേത്. ആധാര്‍ കേസില്‍ 38 ദിവസത്തെ വാദമാണ് നടന്നത്. കേശവാനന്ദ ഭാരതി കേസില്‍ 68 ദിവസമായിരുന്നു വാദം. ആധാര്‍ കേസില്‍ ജനുവരി 17ന് തുടങ്ങിയ കേസിലെ വാദം മേയ് 10ന് അവസാനിച്ചു.

Top