‘സുധാകരന്റെ ഗുണ്ടാസംസ്‌കാരമാണ് കോണ്‍ഗ്രസ്സിനെ നയിക്കുന്നതെന്ന് എ എ റഹീം

തിരുവനന്തപുരം: ഇടുക്കിയില്‍ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയായ ധീരജിന്റെ കൊലപാതകത്തെ ശക്തമായി അപലപിച്ച് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അദ്ധ്യക്ഷന്‍ എ.എ റഹീം. കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ ശക്തമായ വിമര്‍ശനമാണ് എ.എ റഹീം ഉന്നയിച്ചത്.

സുധാകരന്റെ ഗുണ്ടാസംസ്‌കാരമാണ് കോണ്‍ഗ്രസിനെ നയിക്കുന്നതെന്ന് അഭിപ്രായപ്പെട്ട റഹീം കേരളത്തിന്റെ ക്രമസമാധാനം തകര്‍ക്കാന്‍ കോണ്‍ഗ്രസ് ആയുധമെടുത്ത് ശ്രമിക്കുകയാണെന്നും വിമര്‍ശിച്ചു. രക്തദാഹിയാണ് സുധാകരനെന്നും, ആയുധവും കൊലവിളിയുമില്ലെങ്കില്‍ സുധാകരന് രാഷ്ട്രീയമില്ലെന്നും എ.എ റഹീം ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചു.

എ.എ റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം ചുവടെ:

സുധാകരനിസമാണ് കോണ്‍ഗ്രസ്സിലിപ്പോള്‍. കൊന്നും കൊലവിളിച്ചും കോണ്‍ഗ്രസ്സ് ക്രിമിനല്‍ സംഘം കേരളത്തെ കലാപഭൂമിയാക്കുന്നു.സുധാകരന്റെ ഗുണ്ടാസംസ്‌കാരമാണ് കോണ്‍ഗ്രസ്സിനെ നയിക്കുന്നത്. ആശയവും ആത്മവിശ്വാസവും നഷ്ടപ്പെട്ട കോണ്‍ഗ്രസ്സ് ആയുധമെടുത്ത് കേരളത്തിന്റെ ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ആയുധവും അക്രമവും കൊലവിളിയുമില്ലെങ്കില്‍ സുധാകരന് രാഷ്ട്രീയമില്ല.രക്തദാഹിയാണ് സുധാകരന്‍.അയാളില്‍ നിന്നും മറ്റൊന്നുംപ്രതീക്ഷിക്കുന്നില്ല.

പ്രതിപക്ഷ നേതാവായി വി ഡി സതീശന്‍ ചുമതലയേറ്റപ്പോള്‍ പറഞ്ഞത് ഇനി പ്രൊഡക്ടീവ് പൊളിറ്റിക്‌സ് ആയിരിക്കും കോണ്‍ഗ്രസ്സിന് എന്നാണ്. ഒരു എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ഥിയുടെ നെഞ്ചില്‍ കൊലക്കത്തിയിറക്കുന്നതാണോ ക്രിയാത്മക രാഷ്ട്രീയമെന്നു ശ്രീ സതീശന്‍ മറുപടി പറയണം.

ആസൂത്രിതമായാണ് പുറത്ത് നിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ്സ് ക്രിമിനലുകള്‍ ധീരജിനെ കുത്തിക്കൊന്നത് എന്നാണ് പുറത്തുവരുന്ന വിവരം.ലബോധപൂര്‍വ്വം ക്രമസമാധാനനില തകര്‍ക്കാന്‍ നടത്തിയ കൊലപാതകമാണ്. സുധാകരന്റെ ബാധകയറിയ യൂത്ത് കോണ്‍ഗ്രസ്സ് ഒരു ലക്ഷണമൊത്ത ഗുണ്ടാ സംഘമായി മാറി.ആയുധമെടുത്ത്,അക്രമം നടത്തി ഗുണ്ടാ നേതാവായ സുധാകരന് സേവ ചെയ്യുകയാണ് ഈ ക്രിമിനല്‍ സംഘം.

മിടുക്കനായ ഒരു എന്‍ജിനിയറിങ് വിദ്യാര്‍ഥിയെയാണ് ക്രൂരമായി കൊലപ്പെടുത്തിയിരിക്കുന്നത്. കെഎസ്‌യുവിനും യൂത്ത് കോണ്‍ഗ്രസ്സിനും മലയാളനാട്ടില്‍ അമ്മമാരുടെ മുഖത്തു നോക്കാന്‍ പോലും ഇനി അര്‍ഹതയില്ല.കേരളത്തിന്റെ മനസ്സില്‍ നിന്നും ഈ കോണ്‍ഗ്രസ്സ് ക്രൂരത ഒരിക്കലും മായില്ല. ധീരജിന്റെ രക്തസാക്ഷിത്വത്തിന്റെ മുന്നില്‍ മുഷ്ടി ചുരുട്ടി അഭിവാദ്യം ചെയ്യുന്നു. കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു.

Top