വേദനിപ്പിക്കുന്ന കുറിപ്പുമായി ഇറാനിൽ പതിമൂന്ന് വർഷമായി തടവിൽ കഴിയുന്ന യുവതി

ടെഹ്റാന്‍: കഴിഞ്ഞ 13 വർഷമായി ഇറാന്റെ തടവില്‍ കഴിയുന്ന യുവതിയുടെ കുറിപ്പ് പുറത്ത്. മറിയം അക്ബരി മോൺഫേർഡ് (47) എന്ന യുവതിയാണ് തടവറയിലെ ദുരിത പൂര്‍ണ്ണമായ ജീവിതം കുറിപ്പിലൂടെ പുറത്തുവിട്ടത്. പീപ്പിള്‍സ് മുജാഹിദീൻ സംഘടനയെ പിന്തുണച്ചുവെന്ന കുറ്റം ചുമത്തിയാണ് മറിയത്തെ ഇറാൻ അധികൃതര്‍ തടവിലാക്കിയത്. ഒന്നര പതിറ്റാണ്ടു നീണ്ട തടവുജീവിതത്തില്‍ ഒരിക്കല്‍പോലും തന്റെ കുഞ്ഞുങ്ങളുമായി ബന്ധപ്പെടാന്‍ അധികൃതർ അനുവദിച്ചില്ലെന്ന് ഏറെ വേദനയോടെ മറിയം കുറിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഇറാന്‍ സൈന്യം മറിയത്തിന്റെ മൂന്ന് സഹോദരങ്ങളേയും സഹോദരിയെയും കൊലപ്പെടുത്തിയെന്ന് കുറിപ്പില്‍ ആരോപിക്കുന്നു. ജയിലിലടക്കുമ്പോള്‍ തന്റെ ഇളയകുഞ്ഞിന് നാലും മൂത്ത കുഞ്ഞിന് പന്ത്രണ്ടും വയസ്സും മാത്രമായിരുന്നു പ്രായമെന്ന്‌ മറിയം എഴുതി.

2009 ഡിസംബറില്‍ അര്‍ദ്ധരത്രിയിലാണ് ഇറാന്‍ സൈന്യം തന്നെ പിടികൂടുന്നതും ജയിലില്‍ അടക്കുന്നതും. പ്രിയപ്പെട്ടവരോട് യാത്ര ചോദിക്കാന്‍ പോലും സൈന്യം അന്ന് തന്നെ അനുവദിച്ചില്ല. ചില വിഷയങ്ങളില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടത് അനുസരിച്ചാണ് സൈന്യം തന്നെ കൂട്ടി കൊണ്ടുപോയത്. പിറ്റേന്ന് തന്നെ തിരിച്ചെത്തിക്കാമെന്ന ഉറപ്പ് നൽകി. എന്നാല്‍ കഴിഞ്ഞ 13 വർഷമായി തടവറയില്‍ തീവ്രവേദനയോടെ കഴിയുകയാണെന്ന് മറിയം കത്തിലൂടെ വ്യക്തമാക്കി.

ഇറാന്‍ ഭരണകൂടത്തിന് കീഴടങ്ങാന്‍ വിസമ്മതിക്കുന്നവരെ അടിച്ചമര്‍ത്തുന്നതിന്റെ നേര്‍ക്കാഴ്ച്ചയാണ് തന്റെ ജീവിതമെന്ന് മറിയം ചൂണ്ടിക്കാട്ടി. ക്രൂരമായ പീഢനങ്ങളും അടിച്ചമര്‍ത്തലുകളുമാണ് ജയിലില്‍ നടക്കുന്നതെന്ന് മറിയം കുറിച്ചു. ആംനസ്റ്റി ഇന്റര്‍നാഷണലും ഇറാന്‍ മനുഷ്യാവകാശ കേന്ദ്രവും മറിയത്തിന്റെ മോചനത്തിനായി തുടര്‍ച്ചയായി ആവശ്യപ്പെടുന്നുണ്ട്. അതേസമയം മറിയക്കെതിരെയുള്ള ഇറാന്‍ ഭറണകൂടത്തിന്റെ ക്രൂരവും മനുഷ്യത്വരഹിതവുമായി നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് മനുഷ്യാവകാശ സംഘടനകള്‍ രേഖപ്പെടുത്തുന്നത്. മറിയത്തിനെതിരെ തീര്‍ത്തും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ചുമത്തിയിരിക്കുന്നതെന്നും സംഘടനകള്‍ വിമർശിച്ചു.

ഇറാനില്‍ നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ഹിജാബ് വിരുദ്ധ സമരത്തേയും മറിയം പിന്തുണച്ചു. ഇറാന്‍ ഭരണകൂടത്തിനെതിരെ പ്രക്ഷോഭം നയിക്കുന്ന ധീരരായ മക്കള്‍ക്ക് ഐക്യദാര്‍ഢ്യമെന്നാണ് ഹിജാബ് വിരുദ്ധപ്രക്ഷോഭത്തെ പിന്തുണച്ചുകൊണ്ട് മറിയം എഴുതിയത്.

Top