ചികിത്സതേടിയെത്തിയ യുവാവിനെ സ്വവര്‍ഗരതിക്കിരയാക്കിയശേഷം കൊന്ന് വെട്ടിനുറുക്കി കുഴിച്ചിട്ടു; വ്യാജവൈദ്യനെ കണ്ടെത്തി

ചെന്നൈ: ചികിത്സതേടിയെത്തിയ യുവാവിനെ സ്വവര്‍ഗരതിക്കിരയാക്കിയശേഷം കൊന്ന് വെട്ടിനുറുക്കി കുഴിച്ചിട്ടതിന് അറസ്റ്റിലായ വ്യാജവൈദ്യന്‍ നേരത്തേയും സമാനമായ കൊലപാതകം നടത്തിയതായി പോലീസ് കണ്ടെത്തി. പ്രദേശവാസിയായ അശോക് രാജന്‍ എന്നയാളെ കൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ തഞ്ചാവൂര്‍ കുംഭകോണം ചോളാപുരം സ്വദേശി കേശവ മൂര്‍ത്തിയെ ചോദ്യംചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്.

ഇവര്‍ക്ക് താന്‍ തയ്യാറാക്കിയ ഔഷധങ്ങള്‍നല്‍കി അബോധാവസ്ഥയിലാക്കിയാണ് കേശവമൂര്‍ത്തി സ്വവര്‍ഗരതിയിലേര്‍പ്പെട്ടത്. തുടര്‍ന്ന് വെട്ടിനുറുക്കി കുഴിച്ചുമൂടുകയായിരുന്നു.കൊലപ്പെടുത്താനായി ഉപയോഗിച്ച വെട്ടുകത്തികള്‍, കട്ടറുകള്‍, ബ്ലേഡുകള്‍, കത്രിക, കൈയുറകള്‍ തുടങ്ങിയവയും കണ്ടെടുത്തു.അശോക്രാജുമായും മുഹമ്മദ് അനസുമായും താന്‍ സ്വവര്‍ഗരതിയില്‍ ഏര്‍പ്പെട്ടതായി കേശവമൂര്‍ത്തി മൊഴി നല്‍കിയിട്ടുണ്ട്. വിവാഹത്തിനു മുന്നോടിയായി ബലഹീനതയ്ക്കു ചികിത്സ തേടിയാണത്രേ ഇരു യുവാക്കളും കേശവമൂര്‍ത്തിയെ സമീപിച്ചത്.വെള്ളിയാഴ്ച പോലീസ് കേശവമൂര്‍ത്തിയുടെ വീടിനുപിന്നിലുള്ള സ്ഥലത്ത് കുഴിച്ചപ്പോള്‍ 25-ലധികം അസ്ഥിക്കഷണം കണ്ടെടുത്തിരുന്നു.

അശോക്രാജന്റെ മരണത്തില്‍ അന്വേഷണം നടത്തവേ കേശവമൂര്‍ത്തിയുടെ വീട്ടുവളപ്പില്‍നിന്ന് കണ്ടെടുത്ത താടിയെല്ല് അനസിന്റേതാണെന്ന് ഉറപ്പായെന്ന് പോലീസ് വ്യക്തമാക്കി. മുഹമ്മദ് അനസിന്റേതെന്നുകരുതുന്ന വെള്ളിമാലയും കേശവമൂര്‍ത്തി പോലീസിനു കൈമാറിയിട്ടുണ്ട്.2021-ല്‍ കാണാതായ പ്രദേശവാസിയായ മുഹമ്മദ് അനസ് എന്ന യുവാവിനെ സമാനമായ രീതിയില്‍ കൊന്ന് കുഴിച്ചിട്ടതായി കേശവമൂര്‍ത്തി പോലീസിനു മൊഴിനല്‍കി.

 

Top