ഗ്വാളിയറിൽ ഓടുന്ന കാറിനുള്ളിൽ യുവാവിന് ക്രൂരമർദനം; കാലുനക്കിച്ചു

ഗ്വാളിയർ : മധ്യപ്രദേശിലെ ഗ്വാളിയറിൽ ഓടുന്ന കാറിനുള്ളിൽ യുവാവിനെ മർദിച്ചും നിർബന്ധിപ്പിച്ചു കാലുനക്കിച്ചും ഒരു സംഘം. സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിക്കുകയും വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തതിനു പിന്നാലെ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആദിവാസി യുവാവിന്റെ മുഖത്തു മൂത്രമൊഴിക്കുന്ന വിഡിയോ വലിയ രോഷമുയർത്തിയതിനു ദിവസങ്ങൾക്കു പിന്നാലെയാണു സമാനമായ മറ്റൊരു അതിക്രമം മധ്യപ്രേദശിൽ നിന്നു തന്നെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഗ്വാളിയർ ജില്ലയിലെ ദാബ്ര ടൗണ്‍ സ്വദേശികളാണു പ്രതികളും അതിക്രമത്തിന് ഇരയായ വ്യക്തിയും. ഓടുന്ന കാറിനുള്ളിൽ യുവാവിനെ നിരവധി തവണ പ്രതികളിൽ ഒരാൾ മർദിക്കുന്നുണ്ട്. തുടർന്നു ‘ഗോലു ഗുർജർ’ പിതാവാണെന്നു പറയാൻ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. തുടർന്ന് ഉള്ളം കാൽ നക്കാൻ യുവാവിനെ നിർബന്ധിച്ചു. പ്രതികള്‍ യുവാവിന്റെ മുഖത്തടിക്കുകയും അശ്ലീലപ്രയോഗം നടത്തുകയും ചെയ്യുന്നുണ്ട്. പ്രചരിക്കുന്ന മറ്റൊരു വിഡിയോ ക്ലിപ്പിൽ ചെരുപ്പുകൊണ്ട് യുവാവിന്റെ മുഖത്തടിക്കുകയും ചെയ്യുന്നത് കാണാം.

സംഭവുമായി ബന്ധപ്പെട്ടു രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി സംസ്ഥാന ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു. ഫൊറൻസിക് പരിശോധനയ്ക്കായി വിഡിയോ അയക്കുമെന്ന് പൊലീസ് അറിയിച്ചു.

Top