മക്കള്‍ക്ക് വിഷം നല്‍കി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയും മരിച്ചു

കണ്ണൂര്‍: പയ്യാവൂരില്‍ വിഷം അകത്തു ചെന്ന് ചികിത്സയിലായിരുന്ന യുവതിയും മരണത്തിന് കീഴടങ്ങി. ചുണ്ടകാട്ടില്‍ സ്വപ്ന (34) യാണ് ബുധനാഴ്ച പുലര്‍ച്ചെയോടെ മരണത്തിന് കീഴടങ്ങിയത്. 11 വയസുള്ള മൂത്ത കൂട്ടിയുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് വിവരം.

ആഗസ്ത് 27 നാണ് യുവതിയും രണ്ട് പെണ്‍മക്കളും ഐസ്‌ക്രീമില്‍ വിഷം ചേര്‍ത്ത് കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവത്തില്‍ രണ്ടര വയസ്സുകാരി മരിച്ചിരുന്നു. കടബാധ്യതയെ തുടര്‍ന്ന് കുടുംബം കൂട്ട ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഐസ്‌ക്രീമില്‍ എലിവിഷം കലര്‍ത്തി കഴിച്ചതാണെന്നാണ് പൊലീസിന് അമ്മ നല്‍കിയിരുന്ന മൊഴി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കുട്ടിയുടെ മരണം.

രണ്ടര വയസ്സുകാരി അന്‍സിലയാണ് മരിച്ചത്. 28 ന് രാവിലെ സംഭവം അയല്‍വാസികളുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഉടനെ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.നില വഷളായതിനെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സ്വപ്നയുടെ ഭര്‍ത്താവ് അനീഷ് ഇസ്രായേലില്‍ നഴ്സാണ്. കുടുംബത്തിന് വലിയ തോതില്‍ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു എന്നാണ് അറിയുന്നത്. ഇതിനെ തുടര്‍ന്നാണ് കുടുംബം കൂട്ടആത്മഹത്യക്ക് ശ്രമിച്ചത്.

Top