കഞ്ചാവ് വിളയിച്ച് ഉപജീവനം നടത്തി ഒരു ഗ്രാമം ; ഒടുക്കം പൊലീസ് പിടിയില്‍

ഹൈദരാബാദ്: തെലങ്കാനയിലെ ഒരു ഗ്രാമം ഉപജീവനം നടത്തിയിരുന്നത് കഞ്ചാവ് കൃഷിയിലൂടെ.

ലക്ഷ്മീപുരം ഗ്രാമത്തില്‍ ഒരു വലിയ ഭൂരിപക്ഷം ജീവിച്ചിരുന്നത് കഞ്ചാവ് കൃഷി ചെയ്തും അത് ചന്തയില്‍ വിറ്റുമായിരുന്നെന്ന് റിപ്പോര്‍ട്ട്.

എന്നാല്‍ പതിറ്റാണ്ടുകളായി നടത്തിയിരുന്ന നിയമവിരുദ്ധ കൃഷി ആന്ധ്ര പൊലീസ് കഴിഞ്ഞ ദിവസം നടത്തിയ മിന്നല്‍ പരിശോധനയില്‍ പിടിച്ചു.

200 ഓളം കുടുംബങ്ങള്‍ കഞ്ചാവ് കൃഷിയിലും വിപണനത്തിലും ഏര്‍പ്പെട്ടിരുന്നു എന്ന് പരിശോധനയില്‍ വ്യക്തമായി. അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കഞ്ചാവ് കൈവശം വെച്ചതിന് തന്ധൂരില്‍ നിന്ന് എന്‍ജിനിയറിങ് വിദ്യാര്‍ത്ഥികളെ പിടികൂടിയതാണ് ലക്ഷ്മിപുരം ഗ്രാമത്തിലേക്ക് പൊലീസിനെ എത്തിക്കുന്നത്.

മികച്ചതും മായം കലര്‍ത്താത്തതുമായ കഞ്ചാവ് ലഭിക്കുന്നതിനാല്‍ ധാരാളം വിദ്യാര്‍ത്ഥികള്‍ ഈ ഗ്രാമത്തിലേക്ക് കഞ്ചാവ് അന്വേഷിച്ചു വരുന്നത് പതിവാണ്. വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് എത്തിക്കുന്നയാളെ ചോദ്യം ചെയ്തതാണ് അന്വേഷണത്തില്‍ വഴിത്തിരിവാകുന്നത്.

വിദ്യാര്‍ഥികളായി വേഷപ്രച്ഛന്നരായാണ് പൊലീസുകാര്‍ കഞ്ചാവ് കൃഷിയിടത്തിലേക്കും കഞ്ചാവ് കര്‍ഷകരിലേക്കും എത്തുന്നത്. രണ്ട് ബാഗ് കഞ്ചാവ് 10,000 രൂപയ്ക്ക് കൈപ്പറ്റി പൊലീസ് കൃഷിക്കാരുമായി നല്ല ബന്ധം സ്ഥാപിച്ചു.

പിന്നീട് 50 കോണ്‍സറ്റബിള്‍മാരും 10 എസ്‌ഐമാരും രണ്ട് സിഐമാരും ചേര്‍ന്നെത്തി ഗ്രാമത്തെ ഒന്നടങ്കം വളയുകയായിരുന്നു. വീടുകള്‍ റെയ്ഡ് ചെയ്തും റോഡുകള്‍ തടഞ്ഞുമായിരുന്നു മിന്നല്‍ പരിശോധന.

ഓരോ വീട്ടില്‍ നിന്നും ചുരുങ്ങിയത് മൂന്ന് ചാക്ക് കഞ്ചാവെങ്കിലും കണ്ടെടുക്കാന്‍ കഴിഞ്ഞെന്ന് പൊലീസ് പറയുന്നു. ഇത്തരത്തില്‍ ഇരുനൂറോളം കുടുംബങ്ങളാണ് കഞ്ചാവ് കൃഷിയില്‍ വ്യാപൃതരായിരുന്നത്.

പതിറ്റാണ്ടുകളായി കഞ്ചാവ് കൃഷി ചെയ്താണ് തങ്ങളില്‍ പലരും ജീവിക്കുന്നതെന്ന് ഇവര്‍ പൊലീസിനോട് സമ്മതിച്ചു.

പരുത്തിയുടെയും വന്‍പയറിന്റെയും ഇടയില്‍ പെട്ടെന്ന് തിരിച്ചറിയാത്ത വിധം രഹസ്യമായാണ് കഞ്ചാവ് കൃഷി ചെയ്തിരുന്നത്. ഈ തന്ത്രമാണ് ഇത്രനാളും ഇവരെ പൊലീസ് റെയ്ഡില്‍ നിന്ന് രക്ഷപ്പെടുത്തിയതും..

തങ്ങള്‍ മാത്രമല്ല ഈ ഗ്രാമം മുഴുവന്‍ കഞ്ചാവ് കൃഷി ചെയ്താണ് ജീവിക്കുന്നതെന്നാണ് അറസ്റ്റ് ചെയ്യപ്പെട്ട അഞ്ചു പേര്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.

മൊഴിയുടെ അടിസ്ഥാനത്തില്‍ ഗ്രാമ നിവാസികളെ ഒന്നടങ്കം അറസ്റ്റ് ചെയ്യേണ്ട അവസ്ഥയിലാണ് പൊലീസ്.

Top