കോവിഡ് വാക്‌സിൻ സൌജന്യ പ്രഖ്യാപനം; യുഡിഫ് വാദം ബാലിശമെന്ന് എ വിജയരാഘവൻ

തൃശൂർ: സംസ്ഥാനത്ത് സൌജന്യമായി കോവിഡ് വാക്‌സിൻ വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തെ യുഡിഎഫ് ചട്ട ലംഘനമായി വ്യാഖ്യാനിക്കുന്നത് ബാലിശമാണെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗവൺമെന്റ് നടത്തുന്ന പ്രവർത്തനങ്ങളാണ് മുഖ്യമന്ത്രി വിശദീകരിക്കുന്നതെന്നും അതിൽ അസ്വാഭാവികതയൊന്നുമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മാധ്യങ്ങളുമായി സംസാരിക്കുമ്പോൾ ചോദ്യങ്ങളുയരുമ്പോൾ മുഖ്യമന്ത്രിയെന്ന നിലയിൽ നിലപാട് പറയും. കൊവിഡ് ചികിത്സയുടെ ഭാഗമായാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനാണ് പാർട്ടി പ്രവർത്തകർക്ക് നിർദ്ദേശം നൽകിയത്. തെരഞ്ഞെടുപ്പ് പ്രവർത്തനം നടക്കുന്ന സമ്പർഭത്തിൽ കൊവിഡ് രോഗം കൂടിയെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. “ലൈഫ് പദ്ധതി ഉപേക്ഷിക്കുമെന്നും കേരളാബാങ്ക് വേണ്ടെന്നുവെക്കുമെന്നുമുള്ള യുഡിഎഫിന്റെയും കോൺഗ്രസ് നേതാക്കളുടേയും പ്രഖ്യാപനങ്ങൾ ജനങ്ങൾ അംഗീകരിക്കില്ല. നിരാശയിൽ നിന്നും ഉയർന്ന് വന്ന അഭിപ്രായ പ്രകടനങ്ങളായി ഇതിനെ കണ്ടാൽ മതി. മുഖ്യമന്ത്രി ഏത് പ്രസ്ഥാവനയും ഉത്തരവാദികത്തത്തോടെ മാത്രം നടത്തുന്നയാളാണ് അദ്ദേഹം പറഞ്ഞതെല്ലാം കൃത്യമായ രാഷ്ട്രീയ നിലപാടുകളാണ്. അത്തരത്തിൽ ഒന്ന് യുഡിഎഫിന് പറയാൻ കഴിയുന്നില്ല. ബാലിശമായ വാദങ്ങളുയർത്താനാണ് യുഡിഎഫ് ഇപ്പോൾ ശ്രമിക്കുന്നത്. ജനങ്ങളിക്കാര്യങ്ങൾ നിരാകരിക്കും.” അദ്ദേഹം കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പിന്റെ തൊട്ടുതലേന്നുള്ള ഇങ്ങനൊരു പ്രഖ്യാപനം തിരഞ്ഞെടുപ്പ് ചട്ടലംഘനം തന്നെയാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ പറഞ്ഞിരുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്കെതിരെ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു.

Top