എല്‍.ഡി.എഫ് കണ്‍വീനര്‍ നടത്തിയെന്നു പറയുന്ന പരാമര്‍ശം ശ്രദ്ധയില്‍പെട്ടിട്ടില്ലെന്ന് സ്പീക്കര്‍

തിരുവനന്തപുരം: രമ്യ ഹരിദാസിനെതിരെ എ. വിജയരാഘവന്‍ നടത്തിയെന്നു പറയുന്ന പരാമര്‍ശം തന്റെ ശ്രദ്ധയില്‍പെട്ടിട്ടില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം രാഷ്ട്രീയ വിഷയങ്ങളില്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.

ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പോയെന്നും ഇനി ആ കുട്ടിയുടെ കാര്യം എന്താവുമെന്ന് താന്‍ പറയേണ്ടതില്ലല്ലോ എന്നുമായിരുന്നു എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്റെ പരാമര്‍ശം. പൊന്നാനിയില്‍ പിവി അന്‍വറിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുത്തു സംസാരിക്കുന്നതിനിടെയാണ് വിജയരാഘവന്‍ യുഡിഎഫിന്റെ വനിതാ സ്ഥാനാര്‍ഥിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്.

മണ്ഡലത്തില്‍ ഇതിനകം തന്നെ വലിയ മുന്നേറ്റം പ്രചരണരംഗത്ത് കാഴ്ചവയ്ക്കുകയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പികെ ബിജുവിനെ തോല്‍പിക്കുന്ന തരത്തില്‍ രമ്യ ഹരിദാസ് മുന്നേറുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെയാണ് എല്‍ഡിഎഫ് കണ്‍വീനറുടെ ഭാഗത്തുനിന്നും മോശം പരാമര്‍ശം എത്തുന്നത്.

അധിക്ഷേപിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ എ വിജയരാഘവനെതിരെ പരാതി നല്‍കുമെന്ന് രമ്യ പറഞ്ഞു. വിജയരാഘവനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കണമെന്ന് മഹിളാ കോണ്‍ഗ്രസും ആവശ്യപ്പെട്ടിരുന്നു. വിജയരാഘവന്റെ വിവാദ പ്രസംഗത്തിന്റെ വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

Top