കെഎസ്എഫ്ഇ വിഷയം പാര്‍ട്ടി ചർച്ച ചെയ്യും; എ വിജയരാഘവന്‍

തൃശ്ശൂര്‍: കെഎസ്എഫ്ഇ ചിട്ടി വിഷയം പാര്‍ട്ടി ചർച്ച ചെയ്യുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. എന്താണ് നടന്നതെന്ന് പാര്‍ട്ടി പരിശോധിക്കും. അതിന് ശേഷം അഭിപ്രായം പറയുമെന്ന് എ വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു. വിജിലന്‍സ് റെയ്ഡുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ വന്നിട്ടുണ്ട്. അത് പാര്‍ട്ടി കൂട്ടായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെഎസ്എഫ്ഇ നല്ല രീതിയില്‍ കൊണ്ടുപോകാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

 

അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ സോളാർ വിഷയത്തില്‍ തുടർ നടപടികൾ ഉണ്ടാവുകയുള്ളു എന്നും ഇരയായ ആൾ പറഞ്ഞതാണ് പ്രധാനമെന്നും വിജയരാഘവന്‍ പറഞ്ഞു. അതേസമയം കർഷക സമരം കൈകാര്യം ചെയ്ത രീതി ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ആത്മഹത്യ ചെയ്ത കൃഷിക്കാരുടെ എണ്ണം കേന്ദ്രം പുറത്തു വിടുന്നില്ല. കർഷകനായി ജീവിക്കാനാവുന്നില്ല. വിദേശ കുത്തകകൾക്ക് അനുകൂലമായ നിയമാണ് കേന്ദ്രം പാസാക്കിയതെന്നും വിജയരാഘവന്‍ വിമര്‍ശിച്ചു.

തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്വീകരിക്കുന്നത് അവസരവാദ രാഷ്ട്രീയമാണ്. നിരവധി സ്ഥലങ്ങളിൽ ബിജെപിയുമായി ധാരണ ഉണ്ടാക്കി. ഇത് അപകടകരമായ രാഷ്ട്രീയമാണ്. വിചിത്രമായ ഈ നിലപാട് ദേശീയ തലത്തിൽ എങ്ങനെ ബാധിക്കും എന്ന് സംസ്ഥാന നേതൃത്വം ചിന്തിക്കുന്നില്ല. ജമാഅത്തെ ഇസ്ലാമിയുമായി കോൺഗ്രസ് ഉണ്ടാക്കിയ സഖ്യത്തിന്റെ ഗുണഭോക്താക്കൾ വർഗീയ ശക്തികളാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വിമര്‍ശിച്ചു.

Top