തിരുവനന്തപുരം: കേരളത്തില്‍ വാക്‌സീന്‍ പ്രതിസന്ധി സൃഷ്ടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ശ്രമം അപലപനീയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍. കേരളത്തിന് ആവശ്യമായ തോതില്‍ വാക്‌സിന്‍ നല്‍കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണം. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വാക്‌സിന്‍ വിതരണത്തില്‍ അങ്ങേയറ്റം ശുഷ്‌കാന്തിയാണ് സംസ്ഥാനം കാണിക്കുന്നത്. നല്‍കിയ വാക്‌സിന്‍ ഒരു തുള്ളി പോലും പാഴാക്കാതെ വിതരണം ചെയ്തു.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് ഇക്കാര്യം ബോധ്യമായിട്ടും വാക്‌സിന്‍ അനുവദിക്കുന്നതില്‍ നിഷേധാത്മകമായ നിലപാടാണ് സ്വീകരിക്കുന്നത്. ഈ ഒളിച്ചുകളി ഉടനടി അവസാനിപ്പിക്കണം.കേരളത്തില്‍ 20% പേര്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചു. ദേശീയതലത്തില്‍ ഇത് 7.5% മാത്രമാണ്. ഒറ്റ ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ 38% ആണെങ്കില്‍ ദേശീയ തലത്തില്‍ അത് 28 ശതമാനമാണ്. പരിശോധനയുടെ എണ്ണവും രോഗികളെ കണ്ടെത്തുന്ന രീതിയും നല്ലതായതിനാലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മറ്റു സംസ്ഥാനങ്ങളെക്കാള്‍ മരണനിരക്ക് ഇവിടെ കുറവാണ്. മരണനിരക്ക് ഇവിടെ 0.5% ആണെങ്കില്‍ രാജ്യത്ത് 1.3% ആണ്. ശരാശരി ഒന്നര ലക്ഷം കൊവിഡ് പരിശോധന നടത്തുന്നു. ഇത് 1.9 ലക്ഷമായി ഉയര്‍ന്ന ദിവസവുമുണ്ട്.
കേരളത്തിലെ ജനസംഖ്യ 3.51 കോടിയാണ്. ഇതുവരെ 1,31,21,707 പേര്‍ക്ക് ഒന്നാം ഡോസും 56,82,627 പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. വാക്‌സിന് കടുത്ത ദൗര്‍ലഭ്യം നേരിടുന്നത് മൂലമാണ് കൂടുതല്‍ പേര്‍ക്ക് നല്‍കാന്‍ കഴിയാത്തത്. എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കിയും മികച്ച ആരോഗ്യ സംവിധാനം ഒരുക്കിയും പഴുതടച്ചുള്ള കൊവിഡ് പ്രതിരോധം സംസ്ഥാനത്ത് തുടരുമ്പോള്‍ യു.ഡി.എഫും ബി.ജെ.പിയും അതിനെ തുരങ്കം വയ്ക്കുകയാണ്.
90 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയോട് നേരിട്ട് അഭ്യര്‍ത്ഥിച്ചിരുന്നു. ജൂലൈയില്‍ വന്ന കേന്ദ്രസംഘത്തോട് 60 ലക്ഷം ഡോസ് വാക്‌സീനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കൊവിഡ് പ്രതിരോധം പാളിയെന്ന് വരുത്തിത്തീര്‍ക്കാന്‍ ദുഷ്പ്രചാരണം അഴിച്ചുവിടുകയാണെന്നുമാണ് എ വിജയരാഘവന്‍ ആരോപിച്ചു.