കേന്ദ്ര നിലപാടിനെതിരെയുള്ള യോജിച്ച പോരാട്ടത്തിന് തടസം യുഡിഎഫ് എംപിമാര്‍: എ വിജയരാഘവന്‍

vijaya

തിരുവനന്തപുരം : പാലക്കാട് കോച്ച് ഫാക്ടറി ഉപേക്ഷിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെയുള്ള പ്രക്ഷോഭത്തിന് തടസ്സം നില്‍ക്കുന്നത് യു.ഡി.എഫ് എം.പിമാരാണെന്ന് ഇടതുമുന്നണി കണ്‍വീനര്‍ എ.വിജയരാഘവന്‍.

തങ്ങളോട് ആലോചിക്കാതെയാണ് ഇടതുപക്ഷ എം.പിമാര്‍ ധര്‍ണ്ണ നടത്തിയതെന്ന യു.ഡി.എഫ് എം.പിമാരുടെ ആരോപണം ശരിയല്ലന്നും അദ്ദേഹം പറഞ്ഞു.

കോച്ച് ഫാക്ടറി വിഷയം യോജിച്ച് ഉന്നയിക്കണമെന്ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എം.പിമാരുടെ യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഈ ധാരണയുടെ അടിസ്ഥാനത്തില്‍ സി.പി.ഐ (എം) പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പി.കരുണാകരന്‍ കോണ്‍ഗ്രസ് നേതാക്കളുമായി ഈ വിഷയം സംസാരിച്ചിരുന്നു.

കെ.സി.വേണുഗോപാല്‍ എം.പിയുമായി നടത്തിയ ചര്‍ച്ചയില്‍ യോജിച്ച സമരം ആകാമെന്നും അറിയിച്ചു. പിന്നീട് പാലക്കാട് എം.പി എം.ബി രാജേഷും വേണുഗോപാലുമായി ചര്‍ച്ച ചെയ്ത് യോജിച്ച സമരത്തിന് ധാരണയിലെത്തുകയും ചെയ്തതായും അദ്ദേഹം അറിയിച്ചു.

എന്നാല്‍ സങ്കുചിതമായ രാഷ്ട്രീയ താത്പര്യമാണ് യു.ഡി.എഫ് എം.പിമാരെ യോജിച്ച പ്രക്ഷോഭത്തില്‍ നിന്ന് പിന്തിരിപ്പിച്ചത്.

7 യു.ഡി.എഫ് എം.പിമാര്‍ യു.പി.എ ഗവണ്‍മെന്റില്‍ മന്ത്രിമാരായിരുന്നിട്ടും കോച്ച് ഫാക്ടറിക്കു വേണ്ടി ഒന്നും ചെയ്തില്ലെന്നതും നാം ഓര്‍ക്കേണ്ടതുണ്ട്.

ഇനിയെങ്കിലും സംസ്ഥാന താത്പര്യത്തിനെതിരായ നിലപാടില്‍ നിന്നും യു.ഡി.എഫ് പിന്തിരിയണമെന്നും വിജയരാഘവന്‍ ആവശ്യപ്പെട്ടു.

Top