സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനത്തിനുള്ള പിന്തുണയാണ് ജനവിധിയെന്ന് എ വിജയരാഘവന്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനത്തിനുള്ള പിന്തുണയാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ ജനവിധിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. ജനങ്ങള്‍ക്കു വേണ്ടിയുള്ള കരുതല്‍ ഒരിക്കലും മാറ്റി വെച്ചില്ല. സര്‍ക്കാര്‍ വലിയ പ്രയാസമുള്ള ഒരു കാലഘട്ടത്തെയാണ് അഭിമുഖീകരിച്ചത്. ഇടതുമുന്നണിക്ക് കേരളത്തിലെ ജനങ്ങള്‍ നല്‍കിയ പിന്തുണക്ക് കൃതജ്ഞത രേഖപ്പെടുത്തുന്നു എന്നും അദ്ദേഹം പറഞ്ഞു.

തെറ്റായ രാഷ്ട്രീയ കൂട്ടുകെട്ട് ഉണ്ടാക്കിയാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. കോണ്‍ഗ്രസ് – ബിജെപി മതമൗലിക വാദികള്‍ കൂട്ടായാണ് സര്‍ക്കാരിനെ നീങ്ങിയത്. ജനങ്ങള്‍ ശരിയായ മൂല്യങ്ങള്‍ക്കൊപ്പം നിന്നു. നാടിന്റെ നന്മയെ തകര്‍ക്കാനുള്ള ശ്രമത്തെ തോല്‍പ്പിച്ചത് ജനങ്ങളാണെന്നും എ വിജയരാഘവന്‍ പറഞ്ഞു.

തിരുവനന്തപുരം കോര്‍പറേഷനില്‍ ഒരു പാര്‍ട്ടിയെന്ന നിലയില്‍ കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ ബിജെപി വലിയ കക്ഷിയാണ്. പല വാര്‍ഡുകളിലും ബിജെപിക്ക് യുഡിഎഫ് വോട്ടു നല്‍കി. ഓരോ വാര്‍ഡും പരിശോധിച്ചാല്‍ അത് വ്യക്തമാകും. നെടുങ്കാട് വാര്‍ഡില്‍ അത് പ്രകടമാണെന്നും എ വിജയരാഘവന്‍ പറഞ്ഞു. കെപിസിസി ഓഫീസിന് മുന്നില്‍ മറ്റൊരു ബോര്‍ഡ് വച്ചാലും വേണ്ടില്ല എന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും എ വിജയരാഘവന്‍ പറഞ്ഞു

വെല്‍ഫയര്‍ പാര്‍ട്ടി പോലെ തീവ്രമതമൗലിക വാദമുയര്‍ത്തുന്ന പാര്‍ട്ടിയുമായി യുഡിഎഫ് സഖ്യമുണ്ടാക്കി. ലീഗിന് കീഴ്‌പ്പെട്ടാണ് കോണ്‍ഗ്രസ് അത് ചെയ്തത്. തീവ്ര ഇടതു വിരോധം വച്ച് ലീഗിനു വേണ്ടിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചതെന്നും എ വിജയരാഘവന്‍ ആരോപിച്ചു.

Top