ഇന്ത്യ-പാക് അതിര്‍ത്തിയ്ക്ക് അടിയിലൂടെയുള്ള തുരങ്കം കണ്ടെത്തി

ശ്രീനഗര്‍: ഇന്ത്യയുടേയും പാകിസ്ഥാന്റെയും അന്താരാഷ്ട്ര അതിര്‍ത്തിക്ക് അടിയിലൂടെ തുരങ്കം കണ്ടെത്തിയതായി ബിഎസ്എഫ് റിപ്പോര്‍ട്ട്. അതിര്‍ത്തി വേലികള്‍ക്ക് അടിയിലൂടെയാണ് ഈ തുരങ്കം നിര്‍മ്മിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. സാംബ മേഖലയിലാണ് 4 അടിയോളം വീതിയുള്ള തുരങ്കം. പാകിസ്ഥാനില്‍ നിന്നാണ് നിര്‍മ്മിച്ചിട്ടുള്ളതെന്നാണ് ബിഎസ്എഫ് വിശദമാക്കുന്നത്.

അതിര്‍ത്തിയിലെ പരിശോധനകള്‍ക്കിടയിലാണ് തുരങ്കം കണ്ടെത്തിയത്. ഇതോടെ നുഴഞ്ഞുകയറ്റ വിരുദ്ധ സേനയോട് അതിര്‍ത്തി പ്രദേശങ്ങളില്‍ പരിശോധന കൂടുതല്‍ ശക്തമാക്കാന്‍ ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ രാകേഷ് അസ്താന് വിശദമാക്കി.

ഇന്ത്യയുടെ അതിര്‍ത്തിയില്‍ നിന്ന് 20 മീറ്ററോളം നീളമുണ്ട് ഈ തുരങ്കത്തിന്. വ്യാഴാഴ്ചയാണ് ബിഎസ്എഫ് പട്രോള്‍ സംഘം ഈ തുരങ്കം കണ്ടെത്തിയത്. മണല്‍ ബാഗുകള്‍ കൊണ്ട് മറച്ച നിലയിലായിരുന്നു ഈ തുരങ്കത്തിന്റെ മുഖമുണ്ടായിരുന്നത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിന് പരിഹാരം കണ്ടെത്താന്‍ ഉപയോഗിച്ച മാര്‍ഗമെന്ന് തോന്നുന്ന നിലയിലുണ്ടായിരുന്ന തുരങ്കം മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെയാണ് തുറന്നത്. പാകിസ്ഥാനിലെ ചില ഫാക്ടറികളുടെ പേരുകള്‍ തുരങ്കത്തിന്റെ മുഖം മറയ്ക്കാനായി ഉപയോഗിച്ച മണല്‍ ചാക്കുകളിലുണ്ട്.

Top