ഒഡീഷയിൽ പെൺകുഞ്ഞിനെ 800 രൂപയ്‌ക്ക് വിറ്റ് ഗോത്ര യുവതി

ഒഡീഷ ; കൊടുംദാരിദ്രത്തിൽ രണ്ടാമത്തെ പ്രസവത്തിലുണ്ടായ പെൺകുട്ടിയെ 800 രൂപയ്‌ക്ക് വിറ്റ് ഗോത്ര യുവതി. ഒഡീഷയിലെ മായുർബഞ്ച് ജില്ലയിലായിരുന്നു സംഭവം. കരാമി മുർമു എന്ന ഗോത്രയുവതിയാണ് എട്ടുമാസം പ്രായമുള്ള പെൺകുട്ടിയെ 800 രൂപയ്‌ക്കു വിറ്റത്. സംഭവത്തിൽ ഇവരെയും കുട്ടിയെ വാങ്ങിയ ഫുലാമണി, അഖിൽ മർനാഡി എന്ന ദമ്പതിമാരെയും പൊലീസ് അറസ്റ്റു ചെയ്തു. പൊലീസ് കുട്ടിയെ വീണ്ടെടുത്ത് ശിശുസംരക്ഷണ കേന്ദ്രത്തിൽ പാര്‍പ്പിച്ചിരിക്കുകയാണ്.

കുട്ടിയുടെ പിതാവ് അറിയാതെയാണു വിൽപ്പന നടത്തിയത്. ഇയാൾ തമിഴ്നാട്ടിൽ ദിവസവേതനാടിസ്ഥാനത്തിൽ കൂലിവേല ചെയ്യുകയാണ്. ഇയാള്‍ തിരികെയെത്തിയപ്പോൾ കുട്ടി മരിച്ചു എന്നാണു പറഞ്ഞത്. എന്നാൽ അയൽവാസികൾ കാര്യങ്ങള്‍ അറിയിച്ചതിനെ തുടർന്ന് ഇയാൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.

രണ്ടാമതും പെൺകുട്ടി ഉണ്ടായതിൽ കരാമി അസന്തുഷ്ടിയിലായിരുന്നു. എങ്ങനെ പെൺകുട്ടിയെ വളർത്തുമെന്ന ആകൂലതയിലാണ് അയൽവാസിയുടെ സഹായത്തോടെ കുഞ്ഞിനെ വിറ്റതെന്ന് പൊലീസ് വ്യക്തമാക്കി. ഒരു ദിവസം കുഞ്ഞുമായി ചന്തയിലേക്കു പോയ ഇവർ ഒറ്റയ്ക്കാണ് മടങ്ങിയെത്തിയത്. കുഞ്ഞിനെക്കുറിച്ച് ഗ്രാമത്തിലുള്ളവർ തിരക്കിയപ്പോൾ മരിച്ചുവെന്നാണ് മറുപടി നൽകിയത്. ഇവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Top