വയനാട് മുള്ളന്‍കൊല്ലിയില്‍ കടുവയിറങ്ങി; വീണ്ടും ആശങ്ക

മുള്ളന്‍കൊല്ലി ടൗണില്‍ വീണ്ടും കടുവയിറങ്ങി. ടൗണിലെ കടകള്‍ക്ക് പിന്നിലുള്ള തട്ടാന്‍പറമ്പില്‍ കുര്യന്റെ കൃഷിയിടത്തിലാണ് ചൊവ്വാഴ്ച രാവിലെ പത്തരയോടെ കടുവയെ കണ്ടത്. കൃഷിയിടത്തില്‍ ജോലി ചെയ്യുകയായിരുന്ന തമിഴ്‌നാട് സ്വദേശി പനീറാണ് കാട്ടുപന്നികളെ ഓടിച്ചുപോകുന്ന കടുവയെ കണ്ടത്. ഭയന്നുപോയ പനീര്‍ ഉടന്‍തന്നെ നാട്ടുകാരെ വിവരമറിയിച്ചു.

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നടത്തിയ പരിശോധന‌യ്ക്കിടെ കൃഷിയിടത്തില്‍ കാട്ടുപന്നികളെ കണ്ടെത്തി. കടുവ ഇറങ്ങിയതറിഞ്ഞ് മുള്ളന്‍കൊല്ലി ടൗണില്‍ ആളുകള്‍ സംഘടിച്ചതോടെ പുൽപള്ളിയില്‍നിന്ന് കൂടുതല്‍ പൊലീസ് എത്തി നിയന്ത്രിക്കുകയായിരുന്നു. ഇവിടെനിന്നു 500 മീറ്റര്‍ മാറി കഴിഞ്ഞ ഞായറാഴ്ച കാക്കനാട് തോമസിന്റെ മൂരിക്കിടാവിനെ കടുവ കൊന്നുതിന്നിരുന്നു. തുടര്‍ന്ന് ഇവിടെ കൂട് സ്ഥാപിച്ചു. കഴിഞ്ഞ ദിവസം വടാനക്കവലയില്‍ കടുവയെ പിടികൂടിയതോടെ ആശ്വസിക്കവെയാണ് വീണ്ടും കടുവ ജനവാസ മേഖലയിലെത്തിയത്.

Top