പനവല്ലിയില്‍ കൂട്ടിലായ കടുവയെ കാട്ടില്‍ വിടില്ല; മൃഗപരിപാലന കേന്ദ്രത്തില്‍ സംരക്ഷിക്കുമെന്ന് വനംവകുപ്പ്

വയനാട്: പനവല്ലിയില്‍ കൂട്ടിലായ കടുവയെ കാട്ടില്‍ വിടില്ലെന്ന് തീരുമാനം. വനവകുപ്പിന് കീഴിലുള്ള കുപ്പാടി മൃഗപരിപാലന കേന്ദ്രത്തില്‍ കടുവയെ സംരക്ഷിക്കും. മൃഗപരിപാലന കേന്ദ്രത്തില്‍ കടുവകളുടെ എണ്ണം പരമാവധി ആയതിനാല്‍ രണ്ടു കടുവകളെ തിരുവനന്തപുരം മൃഗശാലയിലേക്ക് മാറ്റാന്‍ ശ്രമം തുടങ്ങി.

വനംവകുപ്പിന്റെ വിദഗ്ധസമിതി യോഗം ചേര്‍ന്നാണ് കടുവയെ കാട്ടില്‍ വിടേണ്ട എന്ന തീരുമാനമെടുത്തത്.. നേരത്തെ പിടികൂടി കാട്ടിലയച്ച നോര്‍ത്ത് വയനാട് 5 എന്ന കടുവ തന്നെയാണ് കൂട്ടിലായത് എന്ന് സ്ഥിരീകരിച്ചു. കടുവയുടെ പല്ലുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വലതു കണ്ണിന് കാഴ്ചക്കുറവ് ഉണ്ട്.. ഈ സാഹചര്യത്തിലാണ് കാട്ടിലേക്ക് അയക്കേണ്ടന്ന തീരുമാനമെടുത്തത്. പനവല്ലി നിവാസികളുടെ ആവശ്യം കൂടി കണക്കിലെടുത്താണ് തീരുമാനം.അതേസമയം കടുവയെ എത്തിച്ച കുപ്പാടി മൃഗപരിപാലന കേന്ദ്രത്തില്‍ കടുവുകളുടെ എണ്ണം ഏഴായി.

എണ്ണം പരമാവധി ആയ സാഹചര്യത്തില്‍ രണ്ടു കടുവകളെ തിരുവനന്തപുരം മൃഗശാലയിലേക്ക് മാറ്റാന്‍ നടപടി തുടങ്ങി. തൃശൂര്‍ പുത്തൂരില്‍ മൃഗശാല തുടങ്ങുന്ന ഘട്ടത്തില്‍ കടുവകളെ മാറ്റുന്ന കാര്യം പരിഗണിക്കും. അതേസമയം കടുവാ സാന്നിദ്ധ്യം സ്ഥിരീകരിച്ച ബത്തേരി വാകേരിയില്‍ വനം വകുപ്പ് കൂട് സ്ഥാപിക്കാന്‍ തീരുമാനമായിട്ടുണ്ട്. വനവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഇന്നലെ പ്രദേശം സന്ദര്‍ശിച്ചു.

Top