വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ക്രെയിനുകളുമായി മൂന്നാമത്തെ കപ്പല്‍ ഷെന്‍ഹുവ 24 എത്തി

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് സ്ഥാപിക്കാനുള്ള ക്രെയിനുകളുമായി വീണ്ടും കപ്പല്‍ എത്തി. ഇത്തവണ ആറ് ക്രെയിനുകളാണ് വിഴിഞ്ഞത്ത് ഇറക്കുക. ചൈനയില്‍ നിന്നുള്ള ഷെന്‍ഹുവ 24 കപ്പലാണ് വിഴിഞ്ഞത്ത് എത്തിയത്. ഇത് മൂന്നാമത്തെ തവണയാണ് ക്രെയിനുകള്‍ വിഴിഞ്ഞത്ത് എത്തിക്കുന്നത്.

ഒക്ടോബര്‍ 12-നാണ് ക്രെയിനുകളുമായി ആദ്യകപ്പല്‍ എത്തിയത്. നവംബര്‍ ഒമ്പതിന് രണ്ടാമത്തെ കപ്പലെത്തിയിരുന്നു. മൂന്നാമത്തെ കപ്പലില്‍ ആറ് യാര്‍ഡ് ക്രെയിനുകളാണ് വിഴിഞ്ഞത്ത് ഇറക്കാനായി ഉള്ളത്. നാലാമത്തെ കപ്പല്‍ ഷെന്‍ഹുവ-15 രണ്ട് ഷിപ്പ് ടു ഷോര്‍ ക്രെയിനുകളും മൂന്ന് യാര്‍ഡ് ക്രെയിനുകളുമായി ഡിസംബര്‍ 15ന് എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആറുമാസത്തിനുള്ളില്‍ ഒന്നാംഘട്ടം കമ്മീഷന്‍ ചെയ്യാനാണ് തുറമുഖത്തിന്റെ നടത്തിപ്പ് ചുമതലയുള്ള അദാനി ഗ്രൂപ്പിന്റെ ശ്രമം. ആകെ 7,700 കോടി രൂപയാണ് തുറമുഖത്തിന്റെ നിര്‍മാണ് ചെലവായി വരുന്നത്. വിഴിഞ്ഞം തുറമുഖത്തിന്റെ ഒന്നാംഘട്ടം പ്രവര്‍ത്തന സജ്ജമാകാന്‍ ആകെ 22 യാര്‍ഡ് ക്രെയിനുകളും എഴ് ഷിഫ്റ്റു ടു ഷോര്‍ ക്രെയിനുകളുമാണ് ആവശ്യം. ഇസഡ്.പി.എം.സി. എന്ന ചൈനീസ് കമ്പനിയില്‍ നിന്നാണ് അദാനി പോര്‍ട്‌സ് ക്രെയിനുകള്‍ വാങ്ങുന്നത്.

Top