ന്യൂസിലന്‍ഡ് സന്ദര്‍ശന വേളയില്‍ എലിസബത്ത് രാജ്ഞിക്ക് നേരെ വധശ്രമം നടന്നുവെന്ന് റിപ്പോര്‍ട്ട്

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡ് സന്ദര്‍ശനത്തിനെത്തിയ ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് രണ്ടിനു നേരെ വധശ്രമം നടന്നതായി സമ്മതിച്ച് സര്‍ക്കാര്‍.

1981ല്‍ ഡ്യൂണ്‍ഡനില്‍ സന്ദര്‍ശനം നടത്തവെയാണ് 17കാരനായ ക്രിസ്റ്റഫര്‍ ലെവിസ് രാജ്ഞിക്ക് നേരെ ആക്രമണം നടത്തിയതെന്ന് ന്യൂസിലന്‍ഡ് രഹസ്യാന്വേഷണ വിഭാഗം സമ്മതിച്ചു.

ഒക്ടോബര്‍ 14ന് നഗരത്തിലെ ശാസ്ത്രപ്രദര്‍ശനം കാണാനായി വാഹനത്തില്‍നിന്ന് ഇറങ്ങുന്നതിനിടെയാണ് എലിസബത്ത് രാജ്ഞിയെ ലക്ഷ്യമിട്ട് വെടിയുതിര്‍ത്തത്.വധിക്കണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നു വെടിവെപ്പെങ്കിലും ഏറെ ദൂരെനിന്നായതിനാല്‍ ലക്ഷ്യം തെറ്റി.

കനത്ത സുരക്ഷ മറികടന്ന് രാജ്ഞിക്കരികിലെത്താനാവാത്തതും കൃത്യമായി ഉന്നംപിടിക്കാനാവുന്ന റൈഫിള്‍ അക്രമിയുടെകൈയിലില്ലാത്തതുമാണ് തുണയായത്.

എട്ടുദിവസത്തെ പര്യടനത്തിന്റെ ഭാഗമായി ഡ്യൂണ്‍ഡണിലെത്തിയ രാജ്ഞി ആക്രമിക്കപ്പെട്ടുവെന്ന വാര്‍ത്ത ന്യൂസിലന്‍ഡിന് നാണക്കേടാകുമെന്ന് കരുതി അധികൃതര്‍ മറച്ചുവെക്കുകയായിരുന്നുവെന്നാണ് വിവരം.

പ്രതിക്കെതിരെ വധശ്രമത്തിന് കേസ് പോലും എടുത്തില്ല. സംശയം പ്രകടിപ്പിച്ച മാധ്യമ പ്രവര്‍ത്തകരെ തെറ്റിദ്ധരിപ്പിച്ച് വാര്‍ത്ത മുക്കി. പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ വീണ്ടും അന്വേഷണത്തിന് അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്.

Top