മുതലപ്പൊഴി; അപകട കാരണം കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനും ശാസ്ത്രജ്ഞ സംഘം മുതലപ്പൊഴിയിലെത്തി

തിരുവനന്തപുരം: മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന്റ അപകട കാരണം കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനും സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ റീസര്‍ച്ച് സ്റ്റേഷന്‍ ശാസ്ത്രജ്ഞ സംഘം മുതലപ്പൊഴിയിലെത്തി. ഇതാദ്യമായാണ് സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ റിസര്‍ച്ച് സ്റ്റേഷന്‍ അധികൃതര്‍ മുതലപ്പൊഴിയില്‍ നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിക്കുന്നത്. ഫിഷറീസ് വകുപ്പ് മന്ത്രി നേരിട്ടെത്തി പഠനത്തിന്റെ പ്രസക്തിയും നിലവിലെ പ്രശ്‌നങ്ങളും സംഘത്തെ ധരിപ്പിച്ചു. മൂന്നാം ഘട്ട പഠനത്തിന്റെ ഭാഗമായാണ് സംഘം എത്തിയത്.

മണ്‍സൂണിന് ശേഷമുള്ള വിവരശേഖരണമാണ് ലക്ഷ്യം. സി.ഡബ്ല്യു.പി.ആര്‍.എസ് വിദഗ്ദ്ധ ടീമിന്റെ നേതൃത്വത്തില്‍ കടലിലെ ഒഴുക്ക്, വേലിയേറ്റം വേലിയിറക്ക വ്യത്യാസം, കടലിലെ അടിത്തട്ടിലെ മണ്ണ് പരിശോധന, തിരമാലകളുടെ ദിശ, ശക്തി, പ്രവാഹത്തിന്റെ തീവ്രത, ഒഴുക്കിന്റെ ദിശ, കാറ്റിന്റെ ദിശയും തിവ്രതയും, പുലിമുട്ടുകളുടെ ഇരുവശത്തുമുള്ള ആഴവും അഴിമുഖത്തെ ആഴവും തുടങ്ങിയവയുടെ പരിശോധനയും പഠനവും അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ നടത്തുകയാണ് ലക്ഷ്യം.

ശേഖരിക്കുന്ന വിവരങ്ങള്‍ വിശദമായ പഠനത്തിന് വിധേയമാക്കി ഡിസംബറോടെ അന്തിമ പഠന റിപ്പോര്‍ട്ട് സര്‍ക്കാറിന് കൈമാറും. മന്ത്രി സജി ചെറിയാന്‍ സ്ഥലത്തെത്തി പഠനസംഘത്തെ സന്ദര്‍ശിച്ചു.

നിലവില്‍ നേരിടുന്ന പ്രശ്‌നങ്ങളും പരിഹരിക്കേണ്ട ആവശ്യവും എല്ലാം മന്ത്രി ഇവരെ ധരിപ്പിച്ചു. സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ റിസര്‍ച്ച് സ്റ്റേഷന്‍ ശാസ്ത്രജ്ഞരായ ജിതേന്ദ്ര എ. ഷിമ്പി, എ.എ. സോനാവാന്‍, ഡോ. എ.കെ. സിങ്, റിസര്‍ച്ച് അസിസ്റ്റന്റ്‌സു ബൊധ് കുമാര്‍, ക്രാഫ്റ്റ്‌സ്മാന്‍ ബാബാജി ആര്‍ തൊപ്‌റ്റേ തുടങ്ങിയവരാണ് പരിശോധനകള്‍ക്കായ് എത്തിയത്.

Top