‘ചന്ദ്രയാന്‍ 3 എന്ന അഭിമാനം കളയാന്‍ ഇങ്ങിനെയൊരു അധ്യാപിക മതി; ഹരീഷ് പേരടി

ഹിന്ദു വിദ്യാര്‍ഥികളെ കൊണ്ട് മുസ്ലീം വിദ്യാര്‍ഥിയെ ഒരു അധ്യാപിക കവിളത്ത് അടിപ്പിക്കുന്ന രംഗങ്ങള്‍ രാജ്യത്താകെ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറിലാണ് സംഭവം. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ഒട്ടേറെപേരാണ് പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്. അധ്യാപികയ്ക്കെതിരേ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാകുമ്പോള്‍ സംഭവത്തില്‍ നടന്‍ ഹരീഷ് പേരടി എഴുതിയ കുറിപ്പ് ശ്രദ്ധേയമാവുകയാണ്. മുസ്ലിം വിദ്യാര്‍ഥിയെ സഹപാഠികളെ കൊണ്ട് തല്ലിപ്പിച്ച അധ്യാപികയുടെ സംഭവത്തില്‍ പ്രതികരണവുമായി ഹരീഷ് പേരടി. 685 കോടിയുടെ ചന്ദ്രയാന്‍- 3 എന്ന അഭിമാനം കളയാന്‍ ഇങ്ങിനെയൊരു അധ്യാപിക മതിയെന്ന് കേന്ദ്രസര്‍ക്കാര്‍ മറക്കരുതെന്ന് പേരടി കുറിച്ചു.

ഇന്ത്യ എന്ന വിശാല പ്രതിപക്ഷ കൂട്ടായ്മ സമയം കളയാതെ മുസാഫര്‍ നഗറിലെ ഈ സ്‌കൂളിന് മുന്നില്‍ അല്ലെ ഒത്ത് ചേരണ്ടേത്..അത് തിരഞ്ഞെടുപ്പ് രാഷ്ട്രിയമല്ല..മറിച്ച് മനസ്സില്‍ പുഴു കുത്തുകളില്ലാത്ത വരും തലമുറയുടെ യഥാര്‍ത്ഥ INDIAയെ ഉണ്ടാക്കാനാണ്..ആ സ്‌കൂളിന്റെ മുന്നില്‍ നിന്ന് മതേതരത്വത്തിന്റെ ഒരു മുദ്രാവാക്യമെങ്കിലും ഉറക്കെ വിളിക്കു..വലിയ വിഭ്രാന്തിയിലൂടെ കടന്നുപോകുന്ന അടിയേറ്റ ആ കുട്ടിയുടെ മനസ്സെങ്കിലും ഒന്ന് തണുക്കട്ടെ..കേന്ദ്ര സര്‍ക്കാറെ..685 കോടിയുടെ ചന്ദ്രയാന്‍- 3 എന്ന അഭിമാനം കളയാന്‍ ഇങ്ങിനെയൊരു അധ്യാപിക മതി എന്ന് മറക്കരുത്..’, എന്നാണ് ഹരീഷ് പേരടി കുറിച്ചത്.

അതെ സമയം, അധ്യാപികയ്ക്കെതിരേ ആവശ്യമായ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി മുസാഫര്‍നഗര്‍ പോലീസ് അറിയിച്ചു. മുസാഫര്‍നഗറിലെ ഖുബ്ബാപുര്‍ ഗ്രാമത്തിലെ നേഹ പബ്ലിക് സ്‌കൂളിലാണ് സംഭവം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍്. വിദ്യാഥിയെ തല്ലാന്‍ മറ്റു കുട്ടികളെ അധ്യാപിക പ്രേരിപ്പിക്കുന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോലുള്ളത്. അടിയേറ്റ കുട്ടി കരയുമ്പോള്‍ കുടുതല്‍ നല്ല അടി കൊടുക്കാന്‍ അധ്യാപിക പറയുന്നു.

Top