അമേരിക്കയില്‍ വീണ്ടും ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

വാഷിങ്ടണ്‍: അമേരിക്കയില്‍ വീണ്ടും ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി. ശ്രേയസ് റെഡ്ഡി ബെനിഗെരി എന്ന 19 വയസുകാരനെയാണ് വ്യാഴാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയില്ലെന്നും കൂടുതല്‍ അന്വേഷണം ആരംഭിച്ചതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഒഹിയോയിലെ ലിന്‍ഡര്‍ സ്‌കൂള്‍ ഓഫ് ബിസിനസിലെ വിദ്യാര്‍ഥിയാണ് ശ്രേയസ്. യുഎസില്‍ ഈ വര്‍ഷംതന്നെ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന നാലാമത്തെ മരണമാണ് ശ്രേയസിന്റേത്.

ഹരിയാനയിലെ പഞ്ച്കുലാ സ്വദേശിയായ വിവേക് സൈനി (25) ജനുവരി 16-ന് ജോര്‍ജിയയിലെ ലിത്തോണിയയിലാണ് കൊല്ലപ്പെട്ടത്. എംബിഎക്ക് പഠിക്കാനായി ജോര്‍ജിയയിലെത്തിയ വിവേക് പാര്‍ട്ട് ടൈമായി ജോലി ചെയ്യുന്ന കടയ്ക്കുള്ളില്‍ വെച്ചാണ് കൊല്ലപ്പെട്ടത്. തെരുവില്‍ ജീവിച്ചിരുന്ന ജൂലിയന്‍ ഫള്‍ക്നര്‍ എന്നയാളാണ് വിവേകിനെ ചുറ്റികകൊണ്ട് അടിച്ചുകൊലപ്പെടുത്തിയത്.ജനുവരി 29 തിങ്കളാഴ്ച പര്‍ഡ്യൂ സര്‍വകലാശാലയിലെ നീല്‍ ആചാര്യ എന്ന വിദ്യാര്‍ഥിയേയും ഇത്തരത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഞായറാഴ്ച മുതല്‍ നീലിനെ കാണാനില്ല എന്ന് അമ്മ സമൂഹമാധ്യമങ്ങളില്‍ വിവരം പങ്കുവെച്ചിരുന്നു. ശേഷം തിങ്കളാഴ്ചയോടെ കോളേജ് പരിസരത്തുനിന്നും നീലിനെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

മാതാപിതാക്കള്‍ ഹൈദരാബാദിലാണ് താമസമെങ്കിലും ശ്രേയസിന്റേത് അമേരിക്കന്‍ പാസ്പോര്‍ട്ടാണ്. അമേരിക്കയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് മരണത്തില്‍ ദു:ഖം രേഖപ്പെടുത്തുകയും പഴുതടച്ച അന്വേഷണം ഉറപ്പുവരുത്തുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Top