പമ്പയില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ നേരിയ കുറവ്. എരുമേലിയിലും ഇലവുങ്കലും ഗതാഗത നിയന്ത്രണം ശക്തമാക്കി. പുലര്‍ച്ചെ ഒന്നു മുതല്‍ രാവിലെ 8 മണി വരെ തീര്‍ഥാടക വാഹനങ്ങള്‍ പമ്പയിലേക്ക് പോകുന്നതു പൊലീസ് തടഞ്ഞു. തീര്‍ഥാടകരുടെ തിരക്കു നിയന്ത്രിക്കാന്‍ പ്രതിദിന വെര്‍ച്വല്‍ ക്യൂ ബുക്കിങ് 90,000ല്‍ നിന്ന് 80,000 ആക്കി കുറയ്ക്കാനും തീരുമാനമായിട്ടുണ്ട്. സന്നിധാനം, പമ്പ, നിലക്കല്‍ എന്നിവിടങ്ങളിലെ സ്‌പെഷ്യല്‍ ഓഫീസര്‍മാര്‍ക്കും മാറ്റമുണ്ട്.
ശബരിമലയിലെ തിരക്ക് അനിയന്ത്രിതമായി തുടരുന്നതിനിടെ ശബരിമലയിലെ ഡ്യൂട്ടിയ്ക്കുള്ള പോലീസ് ഉദ്യോഗസ്ഥരെ മാറ്റിയിരുന്നു. സന്നിധാനം ഓഫീസറായി കെ സുദര്‍ശനന്‍ ഐപിഎസിനെ നിയമിച്ചു. ക്രൈം ബ്രാഞ്ച് എസ്.പി മധുസൂദനന്‍ എസാണ്പമ്പയിലെ ഓഫീസര്‍. സന്തോഷ് കെ വി ഐപിഎസിന് നിലയ്ക്കലിന്റെ ചുമതല നല്‍കി. ശബരിമലയിലെ തിരക്ക് കണക്കിലെടുത്താണ് തീരുമാനം. തിരക്ക് കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച പറ്റിയെന്ന് വിലയിരുത്തിയാണ് നടപടി. പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് ദേവസ്വം മന്ത്രി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി.
ശബരിമലയിലെ തിരക്ക് സംബന്ധിച്ച് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തിരക്ക് നിയന്ത്രിക്കാനും തീര്‍ത്ഥാടകര്‍ക്ക് അടിസ്ഥാനസൗകര്യം ഒരുക്കാനും കോടതി കഴിഞ്ഞദിവസം നിര്‍ദ്ദേശിച്ചിരുന്നു. എഡിജിപി എം ആര്‍ അജിത് കുമാര്‍ കോടതിയില്‍ നേരിട്ട് ഹാജരായി ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ചു.സ്‌പോട്ട് ബുക്കിങോ വെര്‍ച്വല്‍ ക്യൂ ബുക്കിങോ ഇല്ലാതെ ആളുകളെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കരുത് എന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ദേവസ്വം സൗകര്യങ്ങള്‍ ഒരുക്കണമെന്നും ശബരിമലയില്‍ നിന്നുള്ള വരുമാനമാണ് ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ ശമ്പളം എന്ന് ഓര്‍മ വേണമെന്നും കോടതി പറഞ്ഞിരുന്നു.