ആറ്റിങ്ങലില്‍ കുട്ടിയുടെ കാലില്‍ നിന്നും പാദസരം മോഷ്ടിച്ചു; സ്ത്രീ അറസ്റ്റില്‍

തിരുവനന്തപുരം: ആറ്റിങ്ങലില്‍ കുട്ടിയുടെ കാലില്‍ നിന്നും പാദസരം മോഷ്ടിച്ച സ്ത്രീ അറസ്റ്റില്‍. മണ്‍ട്രോ തുരുത്ത് പുത്തനാറിനു സമീപം ശങ്കരം പള്ളി തോപ്പില്‍ സിന്ധു ആണ് അറസ്റ്റിലായത്. 24ാം തിയതിയാണ് സംഭവം നടന്നത്. ആറ്റിങ്ങല്‍ പാലസ് റോഡിലുള്ള മോഡേണ്‍ ബേക്കറിയില്‍ വെച്ചാണ് കുട്ടിയുടെ കാലിലെ പാദസരം നഷ്ടപ്പെട്ടതായി മാതാപിതാക്കള്‍ മനസ്സിലാക്കുന്നത്.

പള്ളിക്കല്‍ സ്വദേശിനി ആയ ഷെഫീനയുടെ കുട്ടിയുടെ കൊലുസാണ് മോഷണം പോയത്. ബേക്കറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് ഈ സമയം ചാര നിറത്തിലുള്ള ചുരിദാര്‍ ടോപ്പും ചുവന്ന നിറത്തിലുള്ള പാന്റും ഷാളും ധരിച്ചിരുന്ന സ്ത്രീയാണ് മോഷണം നടത്തിയതെന്ന് മനസ്സിലാവുകയായിരുന്നു.

തുടര്‍ന്ന് ചുരുങ്ങിയ സമയത്തിനുള്ളില്‍ ആറ്റിങ്ങല്‍ പൊലീസ് ബസ് സ്റ്റാന്‍ഡും പരിസരവും അരിച്ച് പെറുക്കി. പരിശോധനയ്ക്കിടെ സംശയകരമായ സാഹചര്യത്തില്‍ കണ്ട സ്ത്രീയെ കൂട്ടി കൊണ്ട് വന്നു പരിശോധിച്ചതില്‍ ഇവരില്‍ നിന്നും കൊലുസ് കണ്ടെടുക്കുകയായിരുന്നു. ഇവര്‍ കുട്ടിയുടെ കാലില്‍ നിന്ന് കൊലുസ് മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. പടികള്‍ കയറി വരുന്നതിനിടയിലാണ് അമ്മയുടെ കയ്യിലുണ്ടായിരുന്ന കുഞ്ഞിന്റെ കാലില്‍ നിന്ന് കൊലുസ് മോഷ്ടിച്ചത്.

Top