ഏഴ് വയസ്സുകാരനെ ആംബുലന്‍സിലിട്ട് ചുട്ടുകൊന്ന സംഭവം; കേസ് സിബിഐക്ക് കൈമാറി

ദില്ലി: മണിപ്പൂര്‍ കലാപത്തില്‍ ഏഴ് വയസ്സുകാരനെ അമ്മക്കും ബന്ധുവിനുമൊപ്പം ആംബുലന്‍സിലിട്ട് ചുട്ടുകൊന്ന കേസ് സിബിഐക്ക് കൈമാറി. ഈ കേസടക്കം 20 കലാപ കേസുകളാണ് സിബിഐ അന്വേഷിക്കുന്നത്. വെസ്റ്റ് ഇംഫാലില്‍ ജൂണ്‍ നാലിലാണ് സംഭവം ഉണ്ടായത്. വെടിയേറ്റ കുട്ടിയുമായി അമ്മയും ബന്ധുവും ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് പോകുമ്പോള്‍ കലാപകാരികള്‍ ആക്രമിക്കുകയായിരുന്നു. പൊലീസ് നോക്കി നില്‍ക്കേയാണ് കലാപകാരികള്‍ ആക്രമണം നടത്തിയത്.

മണിപ്പൂര്‍ കലാപം അന്വേഷിക്കുന്ന സംഘം സിബിഐ വിപുലീകരിച്ചിരുന്നു. മുപ്പത് ഉദ്യോഗസ്ഥരെ കൂടി സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്നതിന് 53 അംഗ സംഘത്തിനാണ് സിബിഐ നേരത്തെ രൂപം നല്‍കിയത്. ഇതിലേക്ക് മുപ്പത് പുതിയ ഉദ്യോഗസ്ഥരെ കൂടിയാണ് ഉള്‍പ്പെടുത്തിയത്. സംഘത്തില്‍ സിബിഐ കൊച്ചി യൂണിറ്റിലെ രണ്ട് ഉദ്യോഗസ്ഥരും ഉള്‍പ്പെടും. എം.വേണുഗോപാല്‍, ജി പ്രസാദ് എന്നിവരാണ് മലയാളി ഉദ്യോഗസ്ഥര്‍.

രണ്ട് സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്തത് ഉള്‍പ്പടെ 11 കേസുകളുടെ അന്വേഷണമാണ് സിബിഐ നടത്തുന്നത്. സുപ്രീംകോടതിയും അന്വേഷണം നിരീക്ഷിക്കുന്ന സാഹചര്യത്തിലാണ് കൂടുതല്‍ ഉദ്യോഗസ്ഥരെ ഇതിനായി നിയോഗിക്കുന്നത്.

Top