ത്രിപുരയിലും ഇടതുപക്ഷത്തിന് തിരിച്ചടി; രണ്ട് മണ്ഡലങ്ങളിലും വിജയം ഉറപ്പിച്ച് ബിജെപി

അഗര്‍ത്തല: ത്രിപുരയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് മണ്ഡലങ്ങളിലും വിജയം ഉറപ്പിച്ച് ബിജെപി. രണ്ട് മണ്ഡലങ്ങളിലും ബിജെപിയും പ്രതിപക്ഷമായ സിപിഎമ്മും തമ്മിലാണ് മത്സരം നടന്നത്. ത്രിപുരയിലെ ധന്‍പൂര്‍, ബോക്‌സാനഗര്‍ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ബിജെപിക്കായി ബോക്‌സാനഗറില്‍ നിന്ന് തഫജ്ജല്‍ ഹൊസൈനും ധന്‍പുരില്‍ നിന്ന് ബിന്ദു ദേബ്‌നാഥും ആണ് മത്സരിച്ചത്. കോണ്‍ഗ്രസും തിപ്ര മോദയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നില്ല.

ഇരുവരും താമര വിരിയിച്ചപ്പോള്‍ സിപിഎമ്മിന്റെ മിയാന്‍ ഹുസൈന്‍ (ബോക്‌സാനഗര്‍), കൗശിക് ചന്ദ (ധന്‍പൂര്‍) എന്നിവരാണ് പരാജയപെട്ടത്. സിറ്റിംഗ് സിപിഎം എംഎല്‍എ ഷംസുല്‍ ഹഖിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ബോക്‌സാനഗറില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കേന്ദ്ര മന്ത്രി പ്രതിമ ഭൗമിക്ക് നിയമസഭാ അംഗത്വം രാജിവെച്ചതിനെ തുടര്‍ന്നാണ് ത്രിപുരയിലെ ധന്‍പ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. പ്രതിമ ഭൗമിക്കിനെതിരെ മത്സരിച്ച കൗശിക് ചന്ദയാണ് ഉപതെരഞ്ഞെടുപ്പിലും സി പി എമ്മിനായി പോരാട്ടത്തിനിറങ്ങിയത്.

ബോക്‌സനഗറിലും ധന്‍പ്പൂരിലും സി പി എം സ്ഥാനാര്‍ത്ഥികള്‍ക്ക് കോണ്‍ഗ്രസ് പിന്തുണയുണ്ടായിരുന്നു. നിലവില്‍ കേവല ഭൂരപക്ഷത്തേക്കാള്‍ ഒരു സീറ്റ് മാത്രം അധികമുള്ള ബി ജെ പിയെ സംബന്ധിച്ചടുത്തോളം ധന്‍പ്പൂരിലെയും ബോക്‌സാനഗറിലെയും വിധി അതി നിര്‍ണായകമായിരുന്നു. മുസ്ലീം ഭൂരിപക്ഷ മണ്ഡലമായ ബോക്‌സാനഗറില്‍ തഫാജല്‍ ഹുസൈനാണ് ബി ജെ പിക്ക് വേണ്ടി പോരാട്ടത്തിനിറങ്ങിയത്.

രണ്ട് സീറ്റിലും പരാജയപ്പെടുന്ന അവസ്ഥയുണ്ടായാല്‍ കേവല ഭൂരിപക്ഷത്തെ ബാധിക്കുമെന്ന വെല്ലുവിളി നേരിട്ട ബിജെപി മിന്നും വിജയം പേരിലാക്കുകയായിരുന്നു. ത്രിപുരയിലെ ധന്‍പൂര്‍, ബോക്‌സാനഗര്‍ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നു എന്ന് ആരോപിച്ച് സിപിഎം വോട്ടെണ്ണല്‍ ബഹിഷ്‌കരിച്ചിരുന്നു.

Top