അര്‍ജന്റീനയ്ക്ക് തിരിച്ചടി;ലയണല്‍ മെസ്സി സൗഹൃദ മത്സരങ്ങളില്‍ ഉണ്ടാകില്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു

ബ്യൂണസ് ഐറിസ്: അര്‍ജന്റീനയ്ക്ക് തിരിച്ചടി. ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ലയണല്‍ മെസ്സി അര്‍ജന്റീനയുടെ സൗഹൃദ മത്സരങ്ങള്‍ക്ക് ഉണ്ടാകില്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഹാംസ്ട്രിങ് ഇഞ്ച്വറി കാരണം ഇന്റര്‍ മയാമിയുടെ അവസാന മത്സരം മെസ്സിക്ക് നഷ്ടമായിരുന്നു. ഇപ്പോള്‍ അമേരിക്കയില്‍ നടക്കാനിരിക്കുന്ന സൗഹൃദ മത്സരങ്ങളില്‍ മെസ്സി ഇല്ലാതെ അര്‍ജന്റീനയ്ക്ക് ഇറങ്ങേണ്ടിവരുമെന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ്.

കോണ്‍കകാഫ് ചാമ്പ്യന്‍സ് കപ്പില്‍ നാഷ്വില്ലെയ്‌ക്കെതിരായ പ്രീക്വാര്‍ട്ടര്‍ ഫൈനല്‍ രണ്ടാം പാദ മത്സരത്തിനിടെയാണ് ഇന്റര്‍ മയാമി താരം ലയണല്‍ മെസ്സിക്ക് പരിക്കേറ്റത്. മത്സരത്തില്‍ ഒരു ഗോളും അസിസ്റ്റും നേടി മെസ്സി തിളങ്ങുകയും ചെയ്തിരുന്നു. വലതുകാലിന്റെ ഹാംസ്ട്രിങ്ങില്‍ പരിക്കേറ്റ താരത്തെ പരിശീലകന്‍ പെട്ടെന്ന് തന്നെ സബ്സ്റ്റിറ്റിയൂട്ട് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് മെസ്സി ഇല്ലാതെയാണ് ഡിസി യുണൈറ്റഡിനെതിരായ മത്സരത്തില്‍ മയാമിക്ക് ഇറങ്ങേണ്ടിവന്നത്. മത്സരത്തില്‍ സൂപ്പര്‍ താരം ലൂയി സുവാരസിന്റെ ഇരട്ടഗോളില്‍ മയാമി ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയം സ്വന്തമാക്കിയിരുന്നു.

‘നാഷ്വില്ലെയ്ക്കെതിരായ ഇന്റര്‍ മയാമിയുടെ മത്സരത്തില്‍ പരിക്കേറ്റതുകാരണം ക്യാപ്റ്റന്‍ ലയണല്‍ മെസ്സി അര്‍ജന്റീനയുടെ സൗഹൃദ മത്സരങ്ങളില്‍ ടീമിലുണ്ടാകില്ല’, അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ അറിയിച്ചു. എല്‍ സാല്‍വഡോര്‍, കോസ്റ്ററിക എന്നീ ടീമുകള്‍ക്കെതിരെയാണ് അര്‍ജന്റീനയുടെ സൗഹൃദ മത്സരങ്ങള്‍. മാര്‍ച്ച് 23ന് എല്‍ സാല്‍വഡോറിനെതിരെയും 27ന് കോസ്റ്റ റികയ്ക്കെതിരെയുമാണ് ആല്‍ബിസെലസ്റ്റുകള്‍ മത്സരിക്കാനിറങ്ങുക.

Top