തെരുവുനായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള ചട്ടം നടപ്പാക്കും; മന്ത്രി എംബി രാജേഷ്

തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവു നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള ചട്ടം നടപ്പാക്കുമെന്ന് മന്ത്രി എംബി രാജേഷ്. തെരുവുനായ ഭീഷണി ഗുരുതരമാണ്. മാരകമായ മുറിവുള്ള, എന്നാല്‍ ചികിസിച്ചു ഭേദമാക്കാന്‍ പറ്റാത്ത രോഗങ്ങളുള്ള തെരുവുനായ്ക്കളെ ദയാവധത്തിന് ഇരയാക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ആവശ്യത്തിന് വാക്‌സീന്‍ ഉണ്ട്. നിലവില്‍ 20 എബിസി കേന്ദ്രങ്ങളാണ് ഉള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നിയമങ്ങളുടെയും കോടതി വിധികളുടെയും പരിമിതികളില്‍ നിന്ന് മാത്രമേ തീരുമാനം എടുക്കാനാവൂ. മൃഗസംരക്ഷണ വകുപ്പ് മൃഗസ്‌നേഹികളുടെ യോഗം വിളിച്ചു ചേര്‍ക്കും. എബിസി കേന്ദ്രങ്ങള്‍ക്ക് അവരുടെ പിന്തുണ കൂടി തേടും. 25 കേന്ദ്രങ്ങള്‍ കൂടി ഉടന്‍ പ്രവത്തനസജ്ജമാക്കും. മൊബൈല്‍ എബിസി കേന്ദ്രങ്ങള്‍ തുടങ്ങും. സ്ഥലസൗകര്യമുള്ള മൃഗാശുപത്രികളിലും എബിസി കേന്ദ്രങ്ങള്‍ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ നിലവിലെ എബിസി നിയമം തെരുവ് നായ നിയന്ത്രണം അസാധ്യമാക്കുന്നതാണ്. ഈ ചട്ടങ്ങള്‍ ഭേദഗതി ചെയ്യണം. ഇതിനായി കോടതിയെ സമീപിക്കും. അക്രമകാരിയായ നായ്ക്കളെ കൊല്ലണം എന്നാവശ്യവും കോടതിയുടെ ശ്രദ്ധയില്‍പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, സിപിഎമ്മിന്റെ യുവ നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പിപി ദിവ്യക്ക് വധഭീഷണി. അക്രമകാരികളായ തെരുവ് നായകളെ കൊല്ലാന്‍ സുപ്രീം കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് വധഭീഷണി ഉയര്‍ന്നത്. മൃഗസ്‌നേഹികള്‍ ഉള്‍പ്പെട്ട വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ഭീഷണി സന്ദേശം വന്നത്. ഈ സന്ദേശം അടക്കം ഉള്‍പ്പെടുത്തി പിപി ദിവ്യ കണ്ണൂര്‍ ടൗണ്‍ പോലീസില്‍ പരാതി നല്‍കി. പരാതിയില്‍ പൊലീസ് കേസെടുത്തു.

Top