അവസരവാദ രാഷ്ട്രീയത്തിന്റെ തനിയാവര്‍ത്തനം, ഇന്ത്യാ മുന്നണി തവിടുപൊടി, രാജ്യം വീണ്ടും മോദി തന്നെ ഭരിക്കാന്‍ സാധ്യത

ന്യൂഡല്‍ഹി: ഇന്ത്യാ മുന്നണിയുടെ ശില്പിയായ നിതീഷ് കുമാറിനെ തന്നെ അടര്‍ത്തി മാറ്റുക വഴി, കേന്ദ്രത്തില്‍ മൂന്നാം ഊഴമാണ് ബി.ജെ.പി ഇപ്പോള്‍ ഉറപ്പിച്ചിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ ആത്മവീര്യം കെടുത്താനും , പ്രതിപക്ഷ പാര്‍ട്ടികളില്‍ ആശങ്കവിതയ്ക്കാനും ഈ നീക്കം വഴി ബി.ജെ.പിക്ക് സാധിച്ചിട്ടുണ്ട്. ജെ.ഡി.യുവിന് പുറമെ, ബീഹാറിലെ നിരവധി കോണ്‍ഗ്രസ്സ് എം.എല്‍.എമാരും ബി.ജെ.പി പാളയത്തിലെത്തി എന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ആര്‍. ജെ. ഡി സഖ്യംവിട്ട ജെ.ഡി.യു നേതാവ് നിതീഷ് കുമാര്‍ , ബി.ജെ.പി പിന്തുണയോടെ വീണ്ടും ബീഹാറിന്റെ മുഖ്യമന്ത്രിയാകുമ്പോള്‍ , അവസരവാദ രാഷ്ട്രീയത്തിന്റെ മറ്റൊരു പതിപ്പിനു കൂടിയാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്.

ഇനി പ്രതിപക്ഷ മുന്നണിയിലുള്ള ശരദ് പവാറിന്റെ എന്‍.സി.പി ബി.ജെ.പി പാളയത്തിലെത്തിയാലും അത്ഭുതപ്പെടേണ്ടതില്ല. വാജ്‌പേയി മന്ത്രിസഭയില്‍ അംഗമായ ചരിത്രമുള്ള തൃണമൂല്‍ കോണ്‍ഗ്രസ്സ് പോലും , തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ എന്‍.ഡി.എ സഖ്യത്തില്‍ എത്താനുള്ള സാധ്യത വളരെ കൂടുതലാണ്. ലോകസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനു തിരിച്ചടി നേരിട്ടാല്‍ , ബി.ജെ.പിയില്‍ ചേക്കേറാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കളുടെ ഒരു പടതന്നെയുണ്ടാകും. തമിഴകത്ത് ബി.ജെ.പിയുമായി നിരന്തരം ഏറ്റുമുട്ടുന്ന ഡി.എം.കെയ്ക്കു പോലും , തൃണമൂല്‍ കോണ്‍ഗ്രസ്സിനെ പോലെ തന്നെ മുന്‍പ് ബി.ജെ.പി പാളയത്തില്‍ എത്തിയ ഒരു ഭൂതകാലമുണ്ട്.

ചുരുക്കിപ്പറഞ്ഞാല്‍ , കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ ഒഴികെ മറ്റൊരു പ്രതിപക്ഷ പാര്‍ട്ടിയെയും വിശ്വസിക്കാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്ക് ഉള്ള പോലെ പ്രത്യയശാസ്ത്രപരമായ ഒരു കെട്ടുറപ്പ് പ്രതിപക്ഷത്തെ മറ്റു പാര്‍ട്ടികള്‍ക്കില്ലന്നതാണ് യാഥാര്‍ത്ഥ്യം. നിതീഷ് കുമാര്‍ ആര്‍.ജെ.ഡി മുന്നണി വിട്ടതിനാല്‍ , ആര്‍. ജെ. ഡിക്ക് ഇനി എന്‍.ഡി.എയില്‍ പോകാന്‍ കഴിയുകയില്ല. അതു പോലെ തന്നെ , ശിവസേനയിലെ ഒരു വിഭാഗത്തെ ബി.ജെ.പി അടര്‍ത്തി മാറ്റിയതിനാല്‍, ഉദ്ധവ് വിഭാഗം ശിവസേനക്കും ബി.ജെ.പി പാളയത്തില്‍ എത്താന്‍ കഴിയില്ല. 80 ലോകസഭ അംഗങ്ങളെ തിരഞ്ഞെടുക്കുന്ന യു.പിയില്‍, അഖിലേഷ് യാഥവിന്റെ എസ്.പിയും കോണ്‍ഗ്രസ്സും ഒന്നിച്ചാലും , ഇത്തവണ അത്ഭുതം സൃഷ്ടിക്കാന്‍ സാധ്യതയില്ല. കാരണം , മുന്‍പ് ഇതേസഖ്യം ഉണ്ടായിരുന്നപ്പോഴും വലിയ വിജയം നേടിയത് ബി.ജെ.പിയാണ്. ഒറീസയിലും ആന്ധ്രയിലും ബിജു ജനതാദളും വൈ.എസ്. ആര്‍ കോണ്‍ഗ്രസ്സും കൂടുതല്‍ സീറ്റുകള്‍ തൂത്ത് വാരിയാലും , അതും ഒടുവില്‍ ബി.ജെ.പി പാളയത്തിലാണ് എത്തുക. എന്‍.ഡി.എ ഘടകകക്ഷികള്‍ അല്ലങ്കിലും ഈ രണ്ട് പാര്‍ട്ടികളും മോദി സര്‍ക്കാറിന്റെ നിര്‍ണ്ണായക ബില്ലുകളില്‍ , പാര്‍ലമെന്റില്‍ പിന്തുണച്ചവരാണ്. അതു കൊണ്ടു തന്നെ, ലോകസഭ തിരഞ്ഞെടുപ്പിനു ശേഷം ബിജു ജനതാദളും വൈ. എസ്.ആര്‍ കോണ്‍ഗ്രസ്സും എന്‍.ഡി.എ മുന്നണിയില്‍ എത്താനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയുകയില്ല.

സി.പി.എമ്മും സി.പി.ഐയും സി.പി.ഐ (എം.എല്‍) ഉം മാത്രമാണ് നൂറ് ശതമാനവും ബി.ജെ.പി മുന്നണിയില്‍ പോകാതിരിക്കുക. മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ , അവരുടെ സാഹചര്യത്തിന് അനുസരിച്ച് , എപ്പോള്‍ വേണമെങ്കിലും മലക്കം മറിയുമെന്ന കാര്യത്തില്‍ , ബി.ജെ.പിയ്ക്കും വലിയ ആത്മവിശ്വാസമാണുള്ളത്. കേരളത്തിനു പുറമെ , പശ്ചിമ ബംഗാളിലും ബീഹാറിലും ഇത്തവണ കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയുമെന്നാണ് നേതൃത്വം പ്രതീക്ഷിക്കുന്നത്. തമിഴ്‌നാട്ടിലെ 4 സീറ്റുകള്‍ നിലനിര്‍ത്തുന്നതോടൊപ്പം , തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച മഹാരാഷ്ട്രയില്‍ നിന്നും ഇടതുപാര്‍ട്ടികള്‍ സീറ്റുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. ചെറിയ പാര്‍ട്ടിയാണെങ്കിലും മുസ്ലിംലീഗിനും ഒരു കാരണവശാലും എന്‍.ഡി.എയില്‍ ചേക്കേറാന്‍ കഴിയുകയില്ല. കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് എത്ര എം.പിമാരെ അവര്‍ക്ക് ലഭിച്ചാലും , ഏത് ഘട്ടത്തിലും ആ പാര്‍ട്ടിയെ പിളര്‍ത്തി ഒപ്പം കൂട്ടാന്‍ നിഷ്പ്രയാസം ബി.ജെ.പിക്ക് സാധിക്കും. ഇതൊരു വസ്തുത തന്നെയാണ്. അതുകൊണ്ട് , ഇനിയും ഇന്ത്യ, ഇന്ത്യാ മുന്നണി ഭരിക്കുമെന്ന വീരവാദം ആരും തന്നെ പറയാതിരിക്കുന്നതാണ് നല്ലത്. മോദിയുടെ മൂന്നാം ഊഴത്തിനുള്ള സാധ്യതയാണ് ഇപ്പോള്‍ വര്‍ദ്ധിച്ചിരിക്കുന്നത്. അയോദ്ധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനം , ഒരു രാഷ്ട്രീയ ഇവന്റ് ആക്കി മാറ്റിയ ബി.ജെ.പി , ലോകസഭ തിരഞ്ഞെടുപ്പിന്റെ അജണ്ട കൂടിയാണ് നിശ്ചയിച്ചിരിക്കുന്നത്. പ്രത്യയശാസ്ത്രപരമായി ഇതിനെ ചെറുക്കാനുള്ള നീക്കത്തില്‍ , ദയനീയമായാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പരാജയപ്പെട്ടിരിക്കുന്നത്.

ബീഹാര്‍ ക്ലൈമാക്‌സിനു പിന്നാലെ , അടുത്ത തെരഞ്ഞെടുപ്പ് വരെ നിതീഷ്‌കുമാര്‍ മുഖ്യമന്ത്രിയായി തുടര്‍ന്നേക്കുമെന്നാണ് ജെഡിയു- ബിജെപി ധാരണ. 2025 മുതല്‍ നിതീഷിന് എന്‍ഡിഎ കണ്‍വീനര്‍ പദവി നല്‍കാനും തീരുമാനമായിട്ടുണ്ട്. സുശീല്‍ മോദിയും രേണുദേവിയും ഉപമുഖ്യമന്ത്രിമാരാകാനാണ് സാധ്യത. സ്പീക്കര്‍ പദവി ബി ജെ പിക്ക് നല്‍കാനും ധാരണയായിട്ടുണ്ട്. ആര്‍ജെഡി കൈകാര്യം ചെയ്തിരുന്ന വകുപ്പുകളും ബിജെപി ക്കാണ് നല്‍കുക. ഇന്ത്യാ സഖ്യത്തിന്റെ കഴിഞ്ഞ യോഗത്തിന് ശേഷമാണ് സഖ്യം വിടാനുള്ള തീരുമാനത്തിലേക്ക് നിതീഷെത്തിയത്. കണ്‍വീനര്‍ പദവി നല്‍കാതിരുന്ന രാഹുല്‍ ഗാന്ധിയുടെ നിലപാട് നിതീഷിനെ ചൊടിപ്പിച്ചിരുന്നു. മമത ബാനര്‍ജിയുടെ നിലപാടറിഞ്ഞ ശേഷം മതി തീരുമാനമെന്നായിരുന്നു രാഹുലിന്റെ നിര്‍ദ്ദേശം. മമതയും നിതീഷിന് എതിരായിരുന്നു. ഇതോടെ പിളര്‍പ്പ് പൂര്‍ണ്ണമാകുകയായിരുന്നു.

 

 

Top