മണ്‍മറിഞ്ഞ് പോയവരുടെ ശബ്ദം എഐയിലൂടെ പുനര്‍ നിര്‍മ്മിച്ച് എ.ആര്‍. റഹ്‌മാന്‍

ഐ ഉപയോഗിച്ച് നിരവധി വാര്‍ത്തകളാണ് ദിനം പ്രതി വരുന്നത്. സിനിമാ മേഖലയിലേക്കും എഐയുടെ കടന്നുകയറ്റം വളരെ ശ്രദ്ധേയമാണ്. ഈയിടെ ഇന്ത്യന്‍ 2 എന്ന ചിത്രത്തില്‍ ഡീ എയ്ജിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് കമല്‍ഹാസന്റെ ചെറുപ്പകാലം ചിത്രീകരിച്ചിരുന്നു. ഇപ്പോഴിതാ സംഗീതരംഗത്തും എ.ഐ പുതിയ ചരിത്രം സൃഷ്ടിക്കുകയാണ്. ഐശ്വര്യ രജനികാന്ത് സംവിധാനംചെയ്യുന്ന ലാല്‍ സലാം എന്ന ചിത്രത്തിലെ ഗാനങ്ങള്‍ എ.ആര്‍. റഹ്‌മാനാണ് ഒരുക്കിയിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്കുമുമ്പാണ് ചിത്ത്രിലെ ഗാനം റിലീസ് ചെയ്തത്. ഇതില്‍ തിമിരി എഴുദാ എന്ന ഗാനം കേട്ടവരെല്ലാം ആദ്യം ഒന്ന് സംശയിച്ചു. പിന്നെ അതിശയിച്ചു. അതിന് കാരണം ഈ ഗാനം ആലപിച്ചിരിക്കുന്നത് അന്തരിച്ച പ്രശസ്ത ഗായകരായ ബംബാ ബാക്കിയ, ഷാഹുല്‍ ഹമീദ് എന്നിവരാണ്. ഇരുവരുടേയും ശബ്ദം എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് സംഗീത സംവിധായകന്‍ എ.ആര്‍. റഹ്‌മാന്‍ പുനസൃഷ്ടിക്കുകയായിരുന്നു.

ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഇത്തരമൊരു പരീക്ഷണം ആദ്യമായാണെന്നാണ് വിലയിരുത്തല്‍. സ്‌നേഹന്‍ ആണ് വരികളെഴുതിയത്. ദീപ്തി സുരേഷ്, അക്ഷയ ശിവകുമാര്‍ എന്നിവരും ഇതേ ഗാനത്തില്‍ ഗായകരായുണ്ട്. നിരവധിപേരാണ് സോഷ്യല്‍ മീഡിയയില്‍ എ.ആര്‍. റഹ്‌മാന്റെ പുത്തന്‍ പരീക്ഷണത്തെ അഭിനന്ദിച്ചുകൊണ്ട് പ്രതികരണവുമായെത്തിയത്. പലരും ഇത് പഴയ ഏതെങ്കിലും ഗാനത്തിന്റെ റീ മിക്‌സ് ആണോ എന്നും ചോദിക്കുന്നുണ്ടായിരുന്നു. രണ്ട് ഗായകരും വിടപറഞ്ഞ കാലഘട്ടംകൂടിയാണ് ലാല്‍ സലാമിലെ ഗാനത്തെ ഏറെ വ്യത്യസ്തമാക്കുന്നത്. 2022 സെപ്റ്റംബര്‍ രണ്ടിനായിരുന്നു ബംബ ബാക്കിയ അന്തരിച്ചത്. എ.ആര്‍. റഹ്‌മാനുവേണ്ടി നിരവധി ഗാനങ്ങള്‍ പാടിയ ഗായകനായിരുന്നു ബംബ. ‘സര്‍ക്കാര്‍’,’യന്തിരന്‍ 2.0′, ‘സര്‍വം താളമയം’, ‘ബിഗില്‍’, ‘ഇരൈവിന്‍ നിഴല്‍’ തുടങ്ങിയവയിലാണ് അദ്ദേഹം ഈയിടെ പാടിയ മറ്റുഗാനങ്ങള്‍. ‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന സിനിമയിലെ ‘പൊന്നി നദി പാക്കണുമേ’ എന്ന ഗാനമാണ് ബംബ അവസാനമായി പാടിയത്.

അതേസമയം ഷാഹുല്‍ ഹമീദ് 1997-ലാണ് അന്തരിച്ചത്. എ.ആര്‍. റഹ്‌മാന്റെ പ്രിയഗായകന്‍ കൂടിയായിരുന്ന അദ്ദേഹം ചെന്നൈയിലുണ്ടായ കാറപകടത്തിലാണ് മരിച്ചത്. ജെന്റില്‍മാന്‍ എന്ന ചിത്രത്തിലെ ഉസിലാംപട്ടി പെണ്‍കുട്ടീ, തിരുടാ തിരുടായിലെ രാസാത്തി എന്‍ ഉസിര്, മെയ് മാദത്തിലെ മദ്രാസി സുത്തി, കാതലനിലെ ഊര്‍വസി ഊര്‍വസി, പെട്ടാ റാപ്പ്, ജീന്‍സിലെ വാരായോ തോഴീ തുടങ്ങി നിരവധി ഗാനങ്ങള്‍ അദ്ദേഹം ആലപിച്ചു. വിഷ്ണു വിശാലും വിക്രാന്തും നായകന്മാരാവുന്ന ചിത്രത്തില്‍ രജനികാന്ത് അതിഥി വേഷത്തിലെത്തുന്നു. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ക്രിക്കറ്റാണ് ചിത്രത്തിന്റെ പ്രമേയം. ഫെബ്രുവരി 9-ന് ചിത്രം തിയറ്ററുകളിലെത്തും.

Top